തിരുവനന്തപുരം: ജില്ലയിലെ ലോക്ക്ഡൗൺ ഇളവുകൾ ചർച്ച ചെയ്യാൻ ഉന്നതതല യോഗം വിളിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. യോഗത്തിന്റെ ശുപാർശകൾ ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ സമിതിക്ക് നൽകും. കണ്ടെയിന്‍മെന്റ് സോണുകളിൽ ഒഴികെ കൂടുതൽ ഇളവുകൾ നൽകണമെന്ന് കോർപ്പറേഷൻ അറിയിച്ചു.
നിയന്ത്രണങ്ങളോടെ ജില്ലയില്‍ ഇളവുകള്‍ നല്‍കാമെന്ന് അഭിപ്രായം ഉയരുമ്പോള്‍ തീരദേശ പ്രദേശങ്ങളിലെ രോഗവ്യാപന സാദ്ധ്യത കണക്കിലെടുത്ത് പൂര്‍ണമായും ഇളവുകള്‍ നല്‍കാന്‍ പാടില്ലെന്ന് മറുവിഭാഗം പറയുന്നു.
പൊഴിയൂരിലെയും പാറശാലയിലെയും കൊവിഡ് വ്യാപനം ഉയർന്നത് തലസ്ഥാനത്തെ ആശങ്ക വീണ്ടും ശക്തമാകുകയാണ്. കഴിഞ്ഞ ദിവസങ്ങളിലായി അതിർത്തി പ്രദേശമായ പാറശാലയിൽ 33 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. പാറശാലയിലെയും പൊഴിയൂരിലെയും ലിമിറ്റഡ് കമ്മ്യൂണി ക്ലസ്റ്ററുകൾ ലാർജ് ക്ലസ്റ്ററുകളായി മാറാൻ സാദ്ധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.