smartphones

കൊച്ചി: ഇന്ത്യയിൽ വിറ്റഴിയുന്ന ഓരോ 100 സ്‌മാർട്ഫോണുകളിലെയും 73 എണ്ണം ചൈനീസ് നിർമ്മിതമാണ്. അവയിൽ തന്നെ 43 ശതമാനവും ഒരൊറ്റ കമ്പനിയുടെ വിഹിതം! എന്നാൽ, ഈ കമ്പനി നേരിട്ട് ഇന്ത്യയിൽ പ്രവർത്തിക്കുന്നില്ല. പകരം പല ബ്രാൻഡുകൾ, പല മോഡലുകൾ.

ബി.ബി.കെ ഇലക്‌ട്രോണിക്‌സ് എന്നാണ് ഈ 'രഹസ്യ" മുതലാളിക്കമ്പനിയുടെ പേര്. വടക്ക്-കിഴക്കൻ ചൈനയിലെ തുറമുഖ പ്രവിശ്യയായ ഗ്വാംഗ്ഡോംഗിലെ വ്യവസായ നഗരമായ ഡോംഗ്‌ഗ്വാൻ ആണ് ആസ്ഥാനം. ഓപ്പോ, വിവോ, വൺ പ്ളസ്, റിയൽമീ എന്നിവയും പുതുതായി അവതരിപ്പിച്ച ബ്രാൻഡായ ഐക്യൂവുമാണ് (iQoo) ബി.ബി.കെയുടെ ഇന്ത്യയിലെ ബ്രാൻഡുകൾ. ലോകത്തെ മൂന്നാമത്തെ വലിയ സ്മാർട്‌ഫോൺ കമ്പനിയെന്ന് കരുതുന്ന ബി.ബി.കെ പക്ഷേ, ഒരിടത്തും ഈ ബ്രാൻഡുകളുടെ അവകാശം പരസ്യപ്പെടുത്താറില്ല. മാദ്ധ്യമങ്ങളിൽ ബി.ബി.കെ നേരിട്ട് പ്രത്യക്ഷപ്പെടാറുമില്ല.

ഇന്ത്യയും ചൈനീസ് ഫോണും

വിവോ വേണോ ഓപ്പോ വേണോ എന്നാലോചിച്ച് തലപുകയ്ക്കുന്ന ഒട്ടുമിക്ക ഇന്ത്യൻ സ്മാർട്‌ഫോൺ ഉപഭോക്താക്കൾക്കും അറിയില്ല, ഇവയിലേത് ഫോൺ വാങ്ങിയാലും അന്തിമമായി പണം ചെല്ലുന്നത് ബി.ബി.കെ ഇലക്‌ട്രോണിക്‌സ് എന്ന മാതൃകമ്പനിയിലേക്കാണെന്ന്.

 വിവോയ്ക്ക് ഓപ്പോയ്ക്കും റിയൽമീക്കും കൂടി ഇന്ത്യൻ സ്മാർട്‌ഫോൺ വിപണിയിലുള്ള വിഹിതം 44.2 ശതമാനമാണ്.

 ഏറ്രവുമധികം വിപണി വിഹിതമുള്ള ഒറ്റക്കമ്പനി ഷവോമിയാണ്; വിഹിതം 30.9 ശതമാനം.

 ഷവോമിയും ചൈനീസ് ബ്രാൻഡാണ്.

 കൊറിയൻ കമ്പനിയായ സാംസംഗിന്റെ വിഹിതം 16.8 ശതമാനം.

 വിവോയുടെ വിഹിതം : 21.3%, ഓപ്പോ : 12.9%

ഇന്ത്യയിൽ പ്രതീക്ഷ

കൈവിട്ട് ഹുവാവേ

ഇന്ത്യ-ചൈന അതിർത്തി സംഘർഷത്തെ തുടർന്ന് കത്തിപ്പടർന്ന 'ബോയ്‌കോട്ട് ചൈന" കാമ്പയിൻ ഹുവാവേയ്ക്ക് വലിയ തിരിച്ചടിയാകുകയാണ്. 2020ൽ ഇന്ത്യയിൽ നിന്ന് പ്രതീക്ഷിക്കുന്ന വരുമാനം കമ്പനി 50 ശതമാനത്തോളം വെട്ടിക്കുറച്ച് 50 കോടി ഡോളറാക്കി. ആദ്യപ്രതീക്ഷ, കുറഞ്ഞത് 80 കോടി ഡോളർ ആയിരുന്നു. ഇന്ത്യയിലെ ജീവനക്കാരിൽ 70 ശതമാനം പേരെ കമ്പനി പിരിച്ചുവിടുമെന്നും കേൾക്കുന്നു. ബി.എസ്.എൻ.എൽ., എം.ടി.എൻ.എൽ എന്നിവ ഹുവാവേയുടെ ഉപകരണങ്ങൾ വാങ്ങുന്നത് റദ്ദാക്കിയിരുന്നു.