kerala

തിരുവനന്തപുരം/കൊച്ചി: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന്റെ ചോദ്യം ചെയ്യൽ തുടരുന്നതിനിടെ രാഷ്ട്രീയ കേരളം രണ്ടാംദിവസവും ആകാംക്ഷയിലാണ്. ഇന്നലെ രാവിലെ 10 മുതൽ വൈകിട്ട് 7 വരെ ഒമ്പത് മണിക്കൂർ ചോദ്യ ചെയ്ത ശേഷം ശിവശങ്കറിനെ വിട്ടയച്ചതിനാൽ ഇന്നത്തെ ചോദ്യം ചെയ്യൽ നിർണായകമാണ്. ചോദ്യം ചെയ്യലിന് ശേഷം ശിവശങ്കറിനെ അറസ്‌റ്റു ചെയ്യുമോ എന്നതാണ് ഭരണ-പ്രതിപക്ഷം അടക്കമുള്ള രാഷ്ട്രീയ പാർട്ടികളും കേരളവും ഉറ്റുനോക്കുന്നത്.

അറസ്‌റ്റ് ചെയ്യുകയാണെങ്കിൽ ചരിത്രത്തിൽ തന്നെ ആദ്യമായിട്ടായിരിക്കും ഒരു മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനെ എൻ.ഐ.എ അറസ്റ്റ് ചെയ്യുന്നത്. ഇത് കേരള രാഷ്ട്രീയത്തിൽ, പ്രത്യേകിച്ച് സർക്കാരിനെ തന്നെ പ്രതികൂലമായി ബാധിക്കുന്നതും ഏറെ രാഷ്ട്രീയ പ്രത്യാഘാതങ്ങൾക്ക് വഴിവയ്ക്കുന്നതുമാകും. മുഖ്യപ്രതിപക്ഷമായ കോൺഗ്രസും ബി.ജെ.പിയും സർക്കാരിനെ രാഷ്ട്രീയമായി ആക്രമിക്കുന്നതിന് മൂർച്ച കൂട്ടുകയും ചെയ്യും. സ്വപ്‌നയും മറ്റ് പ്രതികളുമായുള്ളത് സൗഹൃദം മാത്രമാണെന്നാണ് ശിവശങ്കർ കസ്റ്റംസിനും എൻ.ഐ.എയ്ക്കും മൊഴി നൽകിയിട്ടുള്ളത്. സൗഹൃദത്തിന് അപ്പുറത്ത് എന്തെങ്കിലും ബന്ധമുണ്ടെന്ന് തെളിഞ്ഞാൽ എൻ.ഐ.എയ്ക്കും കേസിൽ അത് നിർണായക വഴിത്തിരിവാണ് നൽകുക.

കേസുമായി ബന്ധപ്പെട്ട അന്വേഷണം സെക്രട്ടേറിയറ്റ് വരെ എത്തിനിൽക്കെ സർക്കാരും പ്രതിരോധത്തിലാണ്. ശിവശങ്കറിനെ ചോദ്യം ചെയ്യുന്നതിൽ സർക്കാരിന് ആശങ്ക ഇല്ലെന്ന് മുഖ്യമന്ത്രി ആവർത്തിക്കുന്നുണ്ട്. എന്നാൽ, തദ്ദേശ തിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന കേരള രാഷ്ട്രീയത്തെ കലുഷിതമാക്കുന്ന വിഷയമാണ് ശിവശങ്കർ വിവാദം.

ഈ പ്രതിസന്ധി ലഘൂകരിക്കാനാണ് മുഖ്യമന്ത്രിയും സി.പി.എം നേതൃത്വവും ശിവശങ്കറിനെ തള്ളിപ്പറഞ്ഞത്. എങ്കിലും മുഖ്യമന്ത്രിയുടെ സെക്രട്ടറിയായിരുന്ന വ്യക്തി ഇത്തരം കേസിൽ ഉൾപ്പെട്ടത് സർക്കാരിനുണ്ടാക്കുന്ന നാണക്കേട് ചെറുതല്ല. ജനങ്ങൾക്കു മുന്നിൽ ന്യായീകരിക്കാനും ബുദ്ധിമുട്ടും.