stomach-pain

ന്യൂഡൽഹി: കടുത്ത വയറുവേദനയുമായി ആശുപത്രിയിലെത്തിച്ച യുവാവിന് ശസ്ത്രക്രിയ നടത്തിയ ഡോക്ടർമാർ ഞെട്ടി. 20 സെന്റീമീറ്റർ നീളമുള്ള കത്തി, യുവാവിന്റെ കരളിൽ തറഞ്ഞ നിലയിലായിരുന്നു. ഡൽഹി എയിംസിൽ നടത്തിയ വിശദമായ പരിശോധനയിലാണ് 20 സെന്റിമീറ്റർ നീളമുള്ള കത്തി കരളിൽ തറഞ്ഞിരിക്കുന്നതായി മനസിലായത്.

ഇതേത്തുടർന്ന് യുവാവിന് അത്യപൂർവമായ ശസ്ത്രക്രിയയാണ് ഡോക്ടർമാർ നി‌ർദേശിച്ചത്. അതിസങ്കീർണ്ണമായ ശസ്ത്രക്രിയയിലൂടെ എയിംസിലെ ഡോക്ടർമാർ കരളിൽ നിന്ന് കത്തി നീക്കം ചെയ്തിട്ടുണ്ട്. ഇപ്പോൾ, രോഗിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് എയിംസ് വൃത്തങ്ങൾ അറിയിക്കുന്നു. ഇനി കത്തി എങ്ങനെ യുവാവിന്റെ വയറ്റിലെത്തി എന്നതാണ് ഏവരെയും ആശ്ചര്യപ്പെടുത്തുന്ന കാര്യം. ഇതേക്കുറിച്ച് ഒടുവിൽ യുവാവ് തന്നെ വെളിപ്പെടുത്തി. താൻ കത്തി വിഴുങ്ങുകയായിരുന്നുവെന്ന് ഇയാൾ സമ്മതിച്ചു. ഇയാൾ നേരത്തെയും മൂർച്ഛയേറിയ വസ്തുക്കൾ വിഴുങ്ങിയിട്ടുണ്ടെന്ന് വ്യക്തമായിട്ടുണ്ട്.

ബോർഡ് പിൻ, സൂചി, മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന ചൂണ്ട എന്നിവ ഇയാൾ നേരത്തെ വിഴുങ്ങിയിട്ടുണ്ട്. അപ്പോഴൊക്കെ വിദഗ്ദ്ധ ചികിത്സയിലൂടെയാണ് ഇയാൾ ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്. എന്നാൽ ഇത്രയും വലുപ്പമുള്ള കത്തി വിഴുങ്ങിയത് ഡോക്ടർമാരെ പോലും ഞെട്ടിച്ചു. മണിക്കൂറുകൾ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് കത്തി നീക്കം ചെയ്യാനായത് പിത്തസഞ്ചിക്കും ധമനിക്കും ഇടയിൽ കത്തി അപകടകരമായി കുടുങ്ങിയതായി എയിംസിലെ ഡോ. എൻ ആർ ദാസ് പറഞ്ഞു. അത്തരം സന്ദർഭങ്ങളിൽ, ശസ്ത്രക്രിയയിൽ സൂക്ഷ്മതയില്ലെങ്കിൽ അയോർട്ടയ്ക്ക് കേടുപാടുകൾ സംഭവിക്കുകയും കനത്ത രക്തസ്രാവം മൂലം രോഗി മരിക്കുകയും ചെയ്യും. അതിനാലാണ് ശസ്ത്രക്രിയ ഏറെ സങ്കീർണമായത്. ഡോക്ടർമാർ അന്നനാള ഭിത്തി മുറിച്ച് കരളിൽ നിന്ന് കത്തി നീക്കം ചെയ്യുകയായിരുന്നു. .