covid

തൃശൂർ/കോട്ടയം: കൊവിഡ് വ്യാപനത്തെ തുടർന്ന് തൃശൂർ ശക്തൻ മാർക്കറ്റ് അടച്ചു. രണ്ട് ചുമട്ടു തൊഴിലാളികൾക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് നടപടി. മാർക്കറ്റിൽ അണുനശീകരണ പ്രവർത്തനങ്ങൾ തുടങ്ങി. ചുമട്ടുതൊഴിലാളികളുടെ സമ്പർക്ക പട്ടിക തയ്യാറാക്കി വരികയാണ്. മാർക്കറ്റിൽ കഴിഞ്ഞ ദിവസങ്ങളിൽ എത്തിയവർ ഇതോടെ നിരീക്ഷണത്തിൽ പോകേണ്ടി വരും.

കോട്ടയത്ത് ഏറ്റുമാനൂർ ക്ലസ്റ്ററിൽ ആന്റിജൻ പരിശോധനയിൽ 45 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. സ്ഥിതി അതീവ ഗുരുതരമാണെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വിലയിരുത്തൽ. ഏറ്റുമാനൂരിലെ നിലവിലെ അവസ്ഥ ആശങ്കജനകമാണെന്ന് മന്ത്രി പി.തിലോത്തമൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.

ഏറ്റുമാനൂർ മാർക്കറ്റിൽ തിങ്കളാഴ്ച നടത്തിയ ആന്റിജൻ പരിശോധന ഫലത്തിലാണ് 45 പേർക്ക് കൂട്ടത്തോടെ കൊവിഡ് സ്ഥിരീകരിച്ചത്. 65 പേർക്കാണ് ആകെ പരിശോധന നടത്തിയത്. ഇതിൽ 45 പേർക്കും രോഗം കണ്ടെത്തിയതോടെ ഏറ്റുമാനൂർ പ്രത്യേക ക്ലസ്റ്ററായി ജില്ലാ ഭരണകൂടം പ്രഖ്യാപിക്കുകയായിരുന്നു.

സംസ്ഥാനത്തെ മറ്റ് മേഖലകളിൽ നിന്ന് വ്യത്യസ്തമായി ഏറ്റുമാനൂർ ക്ലസ്റ്ററിൽ രോഗം സ്ഥീരീകരിക്കപ്പെട്ടവരിൽ ഭൂരിഭാഗം പേർക്കും കൊവിഡ് ലക്ഷണങ്ങളില്ലാത്തതിനാൽ പ്രത്യേക ജാഗ്രത അനിവാര്യമാണ്. രോഗവ്യാപ്‌തി വിലയിരുത്തിയശേഷം ആവശ്യമെങ്കിൽ പ്രാദേശിക തലത്തിലോ ജില്ലാതലത്തിലോ ലോക്ക്ഡൗൺ പോലെയുള്ള നിയന്ത്രണ നടപടികൾ സ്വീകരിക്കണമെന്ന് ജില്ലാ കളക്ടർക്ക് മന്ത്രി നിർദേശം നൽകി.