pak

ബീജിംഗ്: നേപ്പാളിനോടും അഫ്ഗാനിസ്ഥാനോടും 'ഉരുക്ക് സഹോദരൻ' പാകിസ്ഥാനെ പോലെ ആകാൻ നിർദ്ദേശിച്ച് ചൈന. കൊവിഡ് വൈറസ് പ്രതിസന്ധി മറികടക്കാൻ നാല് രാജ്യങ്ങളും തമ്മിൽ സഹകരണം വേണമെന്നും അഭ്യർത്ഥിച്ചു.

പാകിസ്ഥാൻ, നേപ്പാൾ, അഫ്ഗാനിസ്ഥാൻ, ചൈന എന്നീ നാല് രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാർ പങ്കെടുത്ത വീഡിയോ കോൺഫൻസ് യോഗത്തിൽ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ആണ് ഇക്കാര്യം ആവശ്യപ്പെട്ടത്.

കൊവിഡ് പ്രതിരോധത്തിൽ സംയുക്ത സഹകരണം ആവശ്യപ്പെട്ട ചൈനീസ് വിദേശകാര്യ മന്ത്രി പാകിസ്ഥാനും ചൈനയും തമ്മിലുള്ള 'ഉരുക്ക് സഹോദര' ബന്ധം ഊന്നിപറഞ്ഞു. ഈ ബന്ധം ഉദ്ധരിച്ച് വ്യാപാര-ഗതാഗത ഇടനാഴികളിലൂടെയുള്ള ഒഴുക്ക് ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ആവശ്യപ്പെട്ടു.

മഹാമാരി തടയുന്നതിലും നിയന്ത്രിക്കുന്നതിലും അയൽരാജ്യങ്ങൾ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുക, സാമ്പത്തിക പ്രവർത്തനങ്ങൾ വീണ്ടെടുക്കുക, വികസനം പ്രോത്സാഹിപ്പിക്കുക തുടങ്ങിയ കാര്യങ്ങൾ നാല് മന്ത്രിമാരും ചർച്ച ചെയ്തതായി ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് അറിയിച്ചു.

അഫ്ഗാനിസ്ഥാൻ ആക്ടിംഗ് വിദേശകാര്യ മന്ത്രി മുഹമ്മദ് ഹനീഫ് അത്മർ, പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ഷാ മഹ്‌മൂദ് ഖുറേഷി, നേപ്പാൾ വിദേശകാര്യ മന്ത്രി പ്രദീപ് കുമാർ ഗ്യാവാലി എന്നിവർ യോഗത്തിൽ പങ്കെടുത്തു.