കൊച്ചി: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ സ്വർണക്കടത്തു സംഘം ചതിയിൽപ്പെടുത്തിയെന്നു സംശയം. ശിവശങ്കറിനെ കഴിഞ്ഞ ദിവസം എൻ ഐ എ സംഘം ചോദ്യം ചെയ്തപ്പോഴാണ് ഇതുസംബന്ധിച്ച സൂചന ലഭിച്ചത്. സ്വപ്നയുടെ വീട്ടിൽ പ്രതികൾ ഒരുക്കിയ പാർട്ടിക്കിടയിൽ ശിവശങ്കറിനു മദ്യത്തിൽ ലഹരി കലർത്തി നൽകിയതായും റിപ്പോർട്ടുകളുണ്ട്.
സ്വപ്നയുടെ കുടുംബവുമായി ശിവശങ്കറിനുള്ള ബന്ധം മുതലെടുക്കാന്‍ കേസിലെ മുഖ്യപ്രതിയായ റമീസ് അടക്കമുള്ളവരാണ് തന്ത്രം മെനഞ്ഞതെന്നാണ് വിവരം. ഇത്തരം പാര്‍ട്ടികള്‍ ശിവശങ്കറുമായി അടുക്കാന്‍ സരിത്തും സന്ദീപും ഉപയോഗപ്പെടുത്തി. ഈ സാഹചര്യത്തില്‍ ഒരു തവണ ചോദ്യംചെയ്യല്‍ പൂര്‍ത്തിയാക്കി റിമാന്‍ഡ് ചെയ്ത സ്വപ്ന, സന്ദീപ്, സരിത്ത് എന്നിവരെ അന്വേഷണ സംഘം വീണ്ടും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും.
സ്വർണക്കടത്തിൽ ഭീകരബന്ധം സംശയിക്കപ്പെടുന്ന പ്രതികളുമായി അടുത്ത സൗഹൃദമുണ്ടെങ്കിലും, ശിവശങ്കർ രാജ്യദ്രോഹക്കുറ്റം ചെയ്തതായി മൂന്നു ഘട്ടമായി ഇരുപത്തിനാലര മണിക്കൂർ ദീർഘിച്ച ചോദ്യംചെയ്യലിലും എൻ.ഐ.എയ്‌ക്ക് കണ്ടെത്താനായില്ല. ഇന്നലെ പത്തര മണിക്കൂർ നീണ്ട ചോദ്യംചെയ്യലിനു ശേഷമാണ് അന്വേഷണസംഘം അദ്ദേഹത്തെ വിട്ടയച്ചത്. കേസിൽ കൂടുതൽ പ്രതികളുടെ ചോദ്യംചെയ്യലിനും സെക്രട്ടേറിയറ്റിലെ സി സി ടിവി ദൃശ്യങ്ങളുടെ പരിശോധനയ്ക്കും ശേഷം ആവശ്യമെങ്കിൽ വീണ്ടും വിളിച്ചുവരുത്തും.
സ്വർണക്കടത്തുമായി ബന്ധപ്പെട്ട് രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് എൻ.ഐ.എ കേസെടുത്തിരിക്കുന്നത്. എന്നാൽ, ഭീകരബന്ധവുമായോ സ്വർണക്കടത്തുമായോ ശിവശങ്കറിനെ നേരിട്ട് കൂട്ടിയിണക്കാവുന്ന തെളിവുകൾ ലഭ്യമായിട്ടില്ല.