തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ പഴുതടച്ച അന്വേഷണവുമായി ദേശീയ അന്വേഷണ ഏജൻസി. മുഖ്യമന്ത്രി പിണറായി വിജയന്റെയും, മുൻ പ്രിൻസിപ്പിൽ സെക്രട്ടറി ശിവശങ്കറിന്റെയും സെക്രട്ടറിയേറ്റിലെ ഓഫീസിലെ സിസിടിവി ദൃശ്യങ്ങൾ ഉദ്യോഗസ്ഥർ ശേഖരിച്ചു തുടങ്ങി.
കൂടാതെ മന്ത്രി കെ.ടി ജലീലിന്റെ ഓഫീസിലെ ദൃശ്യങ്ങളും എൻ.ഐ.എ ശേഖരിക്കും. കേസിലെ മുഖ്യപ്രതിയായ സ്വപ്ന സുരേഷ് മന്ത്രിയെ കാണാൻ എപ്പോഴെങ്കിലും ഓഫീസിലെത്തിയോ എന്നറിയാനാണ് പരിശോധന എന്നാണ് സൂചന. സ്വപ്ന മന്ത്രിയെ വിളിച്ചതായി ഫോൺ രേഖകളിൽ നിന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
സ്വപ്ന സുരേഷ് പങ്കെടുത്ത സർക്കാർ പരിപാടികളുടെ വീഡിയോയും, കോൺസുലേറ്റിലെ സിസിടിവി ദൃശ്യങ്ങളും എൻ.ഐ.എ പരിശോധിക്കും. അതോടൊപ്പം കേസിലെ പ്രതിയായ സന്ദീപ് നായരുടെ വർക്ക്ഷോപ്പ് സ്പീക്കർ ശ്രീരാമ കൃഷ്ണൻ ഉദ്ഘാടനം ചെയ്തതിന്റെ ദൃശ്യങ്ങളും അന്വേഷണ സംഘം ശേഖരിച്ചേക്കും.