kaumudy-news-headlines

1. തിരുവനന്തപുരം രാജ്യാന്തര സ്വര്‍ണ്ണ കടത്ത് കേസില്‍ കേസ് ഡയറി ഹാജരാക്കാന്‍ എന്‍.ഐ.എയ്ക്ക് കോടതി നിര്‍ദ്ദേശം. തീവ്രവാദ ബന്ധം സംബന്ധിച്ചതിന് തെളിവുകള്‍ ഉണ്ടോ എന്ന് കോടതിയുടെ ചോദ്യം. സ്വപ്ന സുരേഷിന്റെ ജാമ്യ ഹര്‍ജി പരിഗണിക്കവെ ആണ് കോടതി നിരീക്ഷണം. കേസ് എടുക്കാന്‍ തിടുക്കം കാട്ടി എന്ന് കോടതിയില്‍ സ്വപ്നയുടെ അഭിഭാഷകന്‍. പുതിയ സാഹചര്യത്തില്‍ സ്വപ്ന സുരേഷിന്റേയും സന്ദീപ് നായരുടേയും ഹര്‍ജി പരിഗണിക്കുന്നത് മാറ്റി. അടുത്ത മാസം നാലിലേക്ക് ആണ് ഹര്‍ജി മാറ്റിയത്.


2. വ്യാജ ബിരുദം സംബന്ധിച്ച പരാതിയില്‍ സ്വപ്ന സുരേഷിന് എതിരെ കേസ് എടുക്കാന്‍ കന്റോണ്‍മെന്റ് പൊലീസിന് എന്‍.ഐ.എ കോടതിയുടെ അനുമതി. കസ്റ്റംസിന്റെ കസ്റ്റഡി കാലാവധി അവസാനിച്ചാല്‍ അറസ്റ്റ് രേഖപ്പെടുത്താം എന്നും കോടതി. അതിനിടെ, സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കവെ, സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങളുടെ പരിശോധന എന്‍ഐഎ അടുത്തയാഴ്ച ആരംഭിക്കും. 2019 ജൂലായ് മുതലുളള ഒരു വര്‍ഷത്തെ സി.സി.ടി.വി ദൃശ്യങ്ങളാണ് എന്‍.ഐ.എ ശേഖരിക്കുന്നത്. സ്വര്‍ണ്ണ കടത്തുമായി ബന്ധപ്പെട്ട് ഇതുവരെ പിടിയിലാകാത്ത ചിലര്‍ സെക്രട്ടേറിയറ്റ് പരിസരത്ത് കഴിഞ്ഞ ഒരു വര്‍ഷത്തിനുളളില്‍ പല തവണ എത്തിയെന്നാണ് നിഗമനം. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ അടക്കം ആരെയെങ്കിലും ഇവര്‍ കണ്ടിരുന്നോ എന്നാണ് അന്വേഷിക്കുന്നത്. ശിവശങ്കറെ വീണ്ടും ചോദ്യം ചെയ്യണോയെന്ന് ഈ ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം തീരുമാനിക്കും
3.സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. മലപ്പുറം തേഞ്ഞിപ്പാലം സ്വദേശി കുട്ടി ഹസ്സനാണ് മരിച്ചത്. 67 വയസ്സായിരുന്നു. മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെയാണ് മരണം. കടുത്ത പനിയും ശാരീരിക അസ്വസ്ഥകളും ആരംഭിച്ചതിനെ തുടര്‍ന്ന് 24 നാണ് ഇദ്ദേഹത്തെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൊണ്ടോട്ടി മാര്‍ക്കറ്റില്‍ മത്സ്യ ഏജന്റായി പ്രവര്‍ത്തിക്കുന്ന ഇദ്ദേഹത്തിന്റെ മകന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഹസനും കോവിഡ് സ്ഥിരീകരിച്ചു. 25നാണ് മഞ്ചേരി മെഡിക്കല്‍ കോളേജിലെ കോവിഡ് ഐസിയുവില്‍ പ്രവേശിപ്പിച്ചത്. ബുധനാഴ്ച രാവിലെ 9.40ഓടെയാണ് മരണം സ്ഥിരീകരിച്ചത്.അതിനിടെ ഇന്നലെയും ഇന്നും ഹൃദയാഘാതമുണ്ടായി. ഇതാണ് മരണത്തിന് ഇടയാക്കിയതെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കുന്നു. കുട്ടി ഹസന് പ്രമേഹം, രക്തസമ്മര്‍ദം, ഹൃദ്രോഗ പ്രശ്നങ്ങള്‍ എന്നിവയും ഉണ്ടായിരുന്നു എന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ വ്യക്തമാക്കി.
4.അതിനിടെ, വയനാട് തവിഞ്ഞാല്‍, വാളാട് കൂടുതല്‍ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. സ്ഥിതി അതീവ ഗുരുതരമായി തുടരുന്ന പ്രദേശത്ത് ആകെ കൊവിഡ് പോസിറ്റീവ് കേസുകള്‍ 91 ആയി ഉയര്‍ന്നു. 250 പേരില്‍ നടത്തിയ പരിശോധനയില്‍ ആണ് 91 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ നടത്തിയ ആന്റിജന്‍ പരിശോധനയില്‍ മാത്രം പോസിറ്റീവ് ആയത് 41 പേരാണ്. ഇന്നും പരിശോധന തുടരുകയാണ്. വയനാട് ജില്ലയിലെ വലിയ കൊവിഡ് ക്ലസ്റ്റര്‍ ആയ തവിഞ്ഞാല്‍ പഞ്ചായത്തിലെ വാളാട്, സമ്പര്‍ക്കത്തിലൂടെ ആണ് കൂടുതല്‍ പേര്‍ക്ക് രോഗബാധ ഉണ്ടായത്. വാളാട് മരണാന്തര ചടങ്ങിലും വിവാഹത്തിലും പങ്കെടുത്തവര്‍ക്കും ബന്ധുക്കള്‍ക്കും ആണ് രോഗബാധ. തവിഞ്ഞാല്‍ പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളും നിയന്ത്രിത മേഖലയാണ്. അതേ സമയം, കൂടുതല്‍ രോഗബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ വയനാട്ടിലേക്ക് ഉള്ള രണ്ടു ചുരങ്ങളില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെട്ടുത്തിയതായി ജില്ലാ കലക്ടര്‍ ഡോക്ടര്‍ അദീല അബ്ദുല്ല അറിയിച്ചു. ചില ഇടങ്ങളില്‍ ചരക്കുവാഹനങ്ങള്‍ക്ക് മാത്രമാണ് അനുമതി നല്‍കിട്ടുണ്ട്.
5. സംസ്ഥാനത്ത് ഇനി കൊവിഡ് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ തെറ്റിക്കുന്നവര്‍ അപ്പോള്‍ തന്നെ പിഴ ഒടുക്കണം എന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണറുടെ മാര്‍ഗ രേഖ. ഇതിനു പുറമെ, മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ അനാവശ്യ യാത്രകള്‍ നടത്തുന്നതിന് പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ക്ക് വിവിധ വകുപ്പുകള്‍ പ്രകാരമുള്ള പിഴ തുക എസ്.എച്ച്.ഒമാര്‍ വാഹന ഉടമകളില്‍ നിന്ന് ഈടാക്കി വാഹനം വിട്ടു നില്‍കും എന്നും മാര്‍ഗ രേഖയില്‍ പരാമര്‍ശം. സമ്പര്‍ക്ക രോഗ വ്യാപനം ശക്തമായ തിരുവനന്തപുരം ജില്ലയിലെ നഗരസഭാ പരിധിയില്‍ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതു വരെ സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ തുടരുമെന്ന് ജില്ലാ കളക്ടര്‍ നവജ്യോത് ഖോസ
6. കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് മൂന്നിലൊന്ന് ജീവനക്കാരെ വച്ച് പ്രവര്‍ത്തിക്കാം. ഔദ്യോഗിക മീറ്റിംഗുകള്‍ പരമാവധി വീഡിയോ കോണ്‍ഫറന്‍സ് വഴി നടത്തണം. ഇക്കാര്യം മേലധികാരികള്‍ ഉറപ്പാക്കണം. സ്വകാര്യ സ്ഥാപനങ്ങള്‍ 25 ശതമാനം ജീവനക്കാരെ വച്ച് പ്രവര്‍ത്തിക്കണം എന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. ഹോട്ടലുകള്‍ക്കും റെസ്റ്റോറന്റുകള്‍ക്കും ടേക്ക് എവേ കൗണ്ടറുകളിലൂടെ ഭക്ഷണം പാഴ്സലായി വിതരണം ചെയ്യാം. എന്നാല്‍ ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ പാടില്ല. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ഒഴികെ ഹോം ഡെലിവറി സംവിധാനം പ്രയോജനപ്പെടുത്താം. ഹൈപ്പര്‍മാര്‍ക്കറ്റ്, മാള്‍,സലൂണ്‍, ബ്യൂട്ടീപാര്‍ലറുകള്‍ എന്നിവ ഒഴികെയുള്ള എല്ലാ കടകള്‍ക്കും രാവിലെ ഏഴുമുതല്‍ രാത്രി ഏഴുവരെ തുറന്നു പ്രവര്‍ത്തിക്കാം എന്നും മാര്‍ഗ രേഖയില്‍ പരാമര്‍ശം
7. ഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കം നില നില്‍ക്കെ റഫാല്‍ യുദ്ധ വിമാനങ്ങളുടെ ആദ്യ സെറ്റ് ഇന്ന് ഇന്ത്യയിലെത്തും. ഹരിയാനയിലെ അംബാലയില്‍ വ്യോമസേന മേധാവി റഫാല്‍ യുദ്ധ വിമാങ്ങള്‍ സ്വീകരിക്കും. കഴിഞ്ഞ ദിവസം ഫ്രാന്‍സില്‍ നിന്നും പുറപ്പെട്ട റാഫേല്‍ യു.എ.ഇയിലെ അല്‍ദഫ്ര സൈനിക വിമാന താവളത്തില്‍ ഒരു ദിവസം വിശ്രമിച്ചാണ് ഇന്ന് ഇന്ത്യയിലേക്ക് പുറപ്പെടുന്നത്. ഇന്ത്യന്‍ പ്രതിരോധ മേഖലയില്‍ നാഴികകല്ല് ആകുമെന്ന വിശേഷിപ്പിക്കപ്പെടുന്ന റഫാലിന്റെ 10 സെറ്റുകളാണ് ദസോ ഏവിയേഷന്‍ കമ്പനി ആദ്യമായി ഇന്ത്യക്ക് കൈമാറിയത്. ഇതില്‍ അഞ്ചെണ്ണം പരിശീലനത്തിനായി ഫ്രാന്‍സില്‍ തന്നെയാണുള്ളത്. ബാക്കി അഞ്ചെണ്ണം ആണ് ഇന്ന് ഇന്ത്യയില്‍ എത്തുന്നത്.