lamborghini

ഫ്ളോറിഡ: കൊവിഡ് സഹായമായി ലഭിച്ച വായ്പാതുക കൊണ്ട് സ്പോർട്സ് കാർ ലംബോർഗിനി ഉൾപ്പെടെയുള്ള ആഡംബര വസ്തുക്കൾ വാങ്ങി, ജീവിതം അടിച്ചുപൊളിച്ച യുവാവ് അറസ്റ്റിൽ.

ഫ്ലോറിഡ സ്വദേശിയായ ഡേവിഡ് ഹൈൻസാണ് അറസ്റ്റിലായത്. 40 ലക്ഷം യു.എസ് ഡോളറാണ് (29.88 കോടി രൂപ) ഡേവിഡ് ധൂർത്തിനായി ചെലവഴിച്ചത്.

വായ്പ നൽകുന്ന സ്ഥാപനത്തിന് തെറ്റായ പ്രസ്താവനകൾ നടത്തി, ബാങ്ക് തട്ടിപ്പ്, നിയമവിരുദ്ധമായ വരുമാനത്തിൽ ഇടപാടുകളിൽ ഏർപ്പെട്ടു എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ഡേവിഡ് ഹൈൻസിനെ അറസ്റ്റ് ചെയ്തത്.
കൊവിഡ് പ്രതിസന്ധിയിലായ ചെറുകിട സംരംഭകരെ സഹായിക്കുന്ന പേ ചെക്ക് പരിരക്ഷണ പരിപാടി (പി.പി.പി) യിൽനിന്ന് ഡേവിഡ് ഹൈൻസ് വായ്പയ്ക്കായി അപേക്ഷ നൽകി. 70 തൊഴിലാളികളുമായി നാലു ബിസിനസുകൾ നടത്തുന്നുണ്ടെന്നും, പ്രതിമാസ ശമ്പളച്ചെലവ് 40 ലക്ഷം യു.എസ് ഡോളറാണെന്നും കാണിച്ചാണ് വായ്പാ അപേക്ഷ നൽകിയത്. മൂന്നു തവണയായി 3,984,557 യുഎസ് ഡോളർ ഡേവിഡിന് വായ്പ നൽകി.
ഇതിനു ശേഷവും വായ്പയ്ക്കായി അപേക്ഷ അയക്കുന്നത് ഡേവിഡ് തുടർന്നു. അധികൃതർ നടത്തിയ അന്വേഷണത്തിൽ പണം ആഡംബര കാര്യങ്ങൾക്കായി ചെലവഴിക്കുന്നത് കണ്ടെത്തുകയായിരുന്നു. കിട്ടിയ പണം ഉപയോഗിച്ച് 2020 മോഡൽ ലംബോർഗിനി ഹരിക്കേൻ സ്പോർട്സ് കാർ ഉൾപ്പെടെ ആഡംബര സാധനങ്ങൾ വാങ്ങിയതായി തെളിഞ്ഞു.