ലണ്ടൻ: 2020ലെ ബുക്കർ പുരസ്കാരത്തിനുള്ള പട്ടികയിൽ ഇന്ത്യൻ വംശജയായ എഴുത്തുകാരി അവ്നി ദോഷിയും. പ്രഥമ നോവലായ ബേണ്ട് ഷുഗറിലൂ(Burnt Sugar)ടെയാണ് ദുബായിൽ പ്രവാസിയായ അവ്നി 13 എഴുത്തുകാരുള്ള പട്ടികയിൽ ഇടംപിടിച്ചത്.
അമേരിക്കയിൽ ജനിച്ച് ദുബായിൽ ജീവിക്കുന്ന അവ്നി ദോഷിയുടെ നോവൽ സങ്കീർണവും അസാധാരണവുമായ അമ്മ- മകൾ ബന്ധത്തിന്റെ സത്യസന്ധവും യഥാർഥവുമായ വിവരണമാണെന്ന് ബുക്കർ സമ്മാന വിധിനിർണയ കമ്മിറ്റി അഭിപ്രായപ്പെട്ടു.
രണ്ട് തവണ ബുക്കർ സമ്മാനം സ്വന്തമാക്കിയ ഹിലരി മാന്റെലും പട്ടികയിലുണ്ട്. 162 നോവലുകൾ പരിഗണിച്ചതിൽ നിന്നാണ് 13 പേരുൾക്കൊള്ളുന്ന ദീർഘ പട്ടിക തയാറാക്കിയത്. സെപ്തംബറിൽ ആറ് നോവലുകളുടെ ചുരുക്കപ്പട്ടിക തയാറാക്കി, നവംബറിൽ ബുക്കർ സമ്മാനം പ്രഖ്യാപിക്കും. 50,000 പൗണ്ടാണ് പുരസ്കാര തുക.
♦ നോബേൽ സമ്മാനം കഴിഞ്ഞാൽ, ഒരു സാഹിത്യകൃതിക്ക് ലഭിക്കുന്ന ഏറ്റവും വലിയ സമ്മാനം
♦ എല്ലാ വർഷവും ഇംഗ്ലീഷിൽ നോവൽ എഴുതുന്ന ഒരു കോമൺവെൽത്ത് അംഗരാജ്യത്തിലെ അംഗത്തിനോ അയർലൻഡ് രാജ്യാംഗത്തിനോ, സിംബാബ്‌വേ രാജ്യാംഗത്തിനോ നൽകുന്നു.
♦ ആദ്യമായി നൽകിയത് 1968ലാണ്
♦ സൽമാൻ റുഷ്ദി, അരുന്ധതി റോയ്, കിരൺ ദേശായി, അരവിന്ദ് അഡിഗ എന്നിവരാണ് ബുക്കർ നേടിയ ഇന്ത്യൻ എഴുത്തുകാർ