mulapalli

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെതിരായി തെളിവുകൾ പുറത്ത് വന്നാലും കേന്ദ്ര അന്വേഷണ ഏജൻസികൾ അവയൊന്നും മുഖവിലയ്ക്ക് എടുക്കാൻ തയ്യാറാകില്ലെന്ന് കെപി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. കേസിലെ പ്രതികളുമായി ബന്ധമുള്ള മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയുടെ അറസ്റ്റ് വൈകുന്തോറും തെളിവുകൾ നശിപ്പിക്കപ്പെടാനുള്ള സാദ്ധ്യതയും കൂടുതലാണ്. ഉന്നത ബന്ധങ്ങളും സംസ്ഥാനത്ത് വളരെ സ്വാധീനവുമുള്ള ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ബി.ജെ.പിയും സി.പി.എമ്മും ഒത്തുകളിച്ച് സ്വർണക്കടത്ത് കേസ് അട്ടിമറിക്കാനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

മണിക്കുറുകളോളം ശിവശങ്കറിനെ ചോദ്യം ചെയ്യുകയും അറസ്റ്റ് ചെയ്യാതെ വിട്ടയക്കുകയും ചെയ്തത് ഈ നാടകത്തിന്റെ ഭാഗമാണ്. ആഴത്തിലുള്ള സൗഹൃദം മുതലെടുത്ത് പ്രതികൾ തന്നെ ചതിക്കുകയായിരുന്നെന്ന മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയുടെ വാദം തൊണ്ടതൊടാതെ വിഴുങ്ങാനാവില്ല. കള്ളക്കടത്ത് സംഘത്തിലെ സുപ്രധാന കണ്ണികൾക്ക് സ്വർണക്കടത്ത് ഗൂഢാലോചന നടത്താനുള്ള താമസസൗകര്യം തയ്യാറാക്കിയത് മുഖ്യമന്ത്രിയുടെ മുൻ സെക്രട്ടറിയാണെന്ന വെളിപ്പെടുത്തൽ ഒരു തെളിവായിട്ട് പോലും കാണാൻ എൻ.ഐ.എ തയ്യാറാകുന്നില്ല.

കർശന നിയന്ത്രണമുള്ള സംസ്ഥാന അതിർത്തികൾ കടന്ന് പ്രതികൾക്ക് സി.പി.എം ഭരിക്കുന്ന കേരളത്തിൽ നിന്നും ബി.ജെ.പി ഭരിക്കുന്ന കർണാടകത്തിലേക്ക് നിർഭയമായി സഞ്ചരിക്കാനുള്ള സൗകര്യം ഒരുക്കിയ ശക്തി കേന്ദ്രത്തിലേക്കും അന്വേഷണം നീങ്ങുന്നില്ല. ഇതിനിടെ സ്വർണക്കടത്ത് കേസ് അന്വേഷിക്കുന്ന കസ്റ്റംസ് സംഘത്തെ സ്ഥലം മാറ്റാനുള്ള നീക്കവും നടന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഉന്നതങ്ങളിലെ അഴിമതി പുറത്ത് കൊണ്ടുവരാൻ സി.ബി.ഐ അന്വേഷണം പ്രഖ്യാപിക്കണമെന്ന കോൺഗ്രസിന്റെ ആവശ്യത്തെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ചെവിക്കൊള്ളാൻ തയ്യാറാകുന്നില്ല. ഇരുസർക്കാരുകൾക്കും സി.ബി.ഐ അന്വേഷണത്തോട് താത്പര്യമില്ലാത്ത മട്ടാണ്. രാജ്യസുരക്ഷയെ ബാധിക്കുന്ന അതീവ ഗുരുതരമായ കുറ്റകൃത്യം നടന്നിട്ടും ശക്തമായ നടപടി സ്വീകരിക്കാൻ തുടക്കം മുതൽ മുഖ്യമന്ത്രി തയ്യാറല്ലെന്നും മുല്ലപ്പള്ളി ആരോപിച്ചു.

അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കുള്ള കത്തിൽ മുഖ്യമന്ത്രിയുടെ നടപടികൾ ഒതുങ്ങി. വ്യാജരേഖ ചമയ്ക്കൽ ഉൾപ്പെടെ നിരവധി കുറ്റകൃത്യങ്ങളിൽ സംസ്ഥാന പൊലീസിന് കേസെടുക്കാമായിരിന്നിട്ടും ഒന്നും ചെയ്തില്ല. അല്ലെങ്കിൽ അതിന് ഉത്തരവാദപ്പെട്ടവർ പൊലീസിന് നിർദ്ദേശം നൽകിയില്ലെന്നതാണ് യാഥാർത്ഥ്യം. ഇതെല്ലാം മുഖ്യമന്ത്രി കയ്യാളുന്ന ആഭ്യന്തരവകുപ്പിന്റെയും കേരള പോലീസിന്റെയും ആത്മാർത്ഥത ഇല്ലായ്മയിലേക്കാണ് വിരൽ ചൂണ്ടുന്നതെന്നും കെ.പി.സി.സി അദ്ധ്യക്ഷൻ വ്യക്തമാക്കി.