tripura

ന്യൂഡല്‍ഹി: പിരിച്ചു വിടപ്പെട്ട അദ്ധ്യാപകരെ പ്യൂണ്‍ തസ്തികയില്‍ നിയമിക്കാന്‍ സുപ്രീം കോടതിയുടെ അനുമതി തേടി ത്രിപുര സര്‍ക്കാര്‍. ഇതാദ്യമായാണ് ഒരു സംസ്ഥാന സര്‍ക്കാര്‍ പിരിച്ചു വിടപ്പെട്ട അദ്ധ്യാപകരെ പ്യൂണ്‍മാരായി നിയമിക്കാന്‍ അനുമതി തേടുന്നത്. കോടതി ഉത്തരവിന്റെ പേരില്‍ ജോലി നഷ്ടപ്പെട്ട ബിരുദ, ബിരുദാനന്തര ബിരുദധാരികളായ 10000 പേരെയാണ് മറ്റു തസ്തികകളില്‍ നിയമിക്കാന്‍ ത്രിപുര സര്‍ക്കാര്‍ സാധ്യത തേടുന്നത്.

2010, 2014 വര്‍ഷങ്ങളിലായി ത്രിപുര സര്‍ക്കാര്‍ പി.ജി.ടി തസ്തികയില്‍ 1035 പേരെയും ടി.ജി.ടി തസ്തികയില്‍ 4666 പേരെയും യു.ജി.ടി തസ്‌കിതയില്‍ 4612 പേരെയുമാണ് ത്രിപുര സര്‍ക്കാര്‍ നിയമിച്ചത്. പുതുക്കിയ നിയമനചട്ടങ്ങളുടെ അടിസ്ഥാനത്തില്‍ നേരിട്ടുള്ള അഭിമുഖത്തിനു ശേഷമായിരുന്നു ഇവരെ നിയമിച്ചത്.2003ലെ ചട്ടക്രാരമുള്ള നിയമനങ്ങള്‍ നിലനില്‍ക്കില്ലെന്ന് 2014 മെയ് ഏഴിന് ത്രിപുര ഹൈക്കോടതി ഉത്തരവിടുകയായിരുന്നു.2017ല്‍ സുപ്രീം കോടതിയും ഈ വിധി അംഗകരിച്ചു.

ഇതിനു പിന്നാലെയാണ് ജോലി നഷ്ടപ്പെട്ട പതിനായിരത്തോളം പേരെ പ്യൂണ്‍, നൈറ്റ് ഗാര്‍ഡ്, പാചകക്കാരന്‍, പൂന്തോട്ട ജോലിക്കാരന്‍, ക്ലാര്‍ക്ക് തസ്‌കികകളില്‍ നിയമിക്കാന്‍ സര്‍ക്കാര്‍ അനുമതി തേടിയത്.പിരിച്ചു വിടപ്പെട്ട അധ്യാപകരെ 2020 മാര്‍ച്ച് 31 വരെ താത്കാലിക അദ്ധ്യാപകരായി നിയമിക്കാമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. പിരിച്ചു വിടപ്പെട്ട അതേ അദ്ധ്യാപകരെത്തന്നെ പുതുതായി സൃഷ്ടിച്ച കൗണ്‍സിലര്‍, ലൈബ്രറി അസിസ്റ്റന്റ്, സ്‌കൂള്‍ അസിസ്റ്റന്റ് തസ്തികകള്‍ നിയമിക്കാന്‍ ത്രിപുര സര്‍ക്കാര്‍ ശ്രമിച്ചെങ്കിലും സുപ്രീം കോടതി കോടതിയലക്ഷ്യ നോട്ടീസ് നല്‍കുകയായിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ നീക്കം.