തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ബാധിച്ച ആരോഗ്യപ്രവർത്തകർക്ക് ഇനി വീടുകളിൽ കൊവിഡ് ചികിത്സ. കൊവിഡ് ബാധിച്ച് പത്താം ദിവസം ആന്റിജൻ പരിശോധന നടത്തും. നെഗറ്റീവായാലും കൊവിഡ് നിരീക്ഷണത്തിൽ കഴിയണം. ആരോഗ്യ പ്രവർത്തകർ ഇതിന് രേഖാമൂലം അപേക്ഷ നൽകണം. ഇതുസംബന്ധിച്ച സംസ്ഥാന സർക്കാർ മാർഗനിർദേശം പുറത്തിറങ്ങി.
സംസ്ഥാനത്ത് കൊവിഡ് രോഗികളെ വീടുകളിൽ ചികിത്സിക്കാനുള്ള അനുമതിയുടെ ആദ്യ ഭാഗമായാണിത്. സർക്കാർ നിയോഗിച്ച ആരോഗ്യ വിദഗ്ദ്ധരും മെഡിക്കൽ ബോർഡും നേരത്തെ ഇത് സംബന്ധിച്ച് നൽകിയ നിർദ്ദേശം സംസ്ഥാന ആരോഗ്യവകുപ്പ് അംഗീകരിക്കുകയായിരുന്നു.
കൊവിഡ് രോഗികളെ ചികിത്സിക്കുന്നതിന് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളെ മാത്രം ആശ്രയിക്കേണ്ടതില്ലെന്നാണ് വിദഗ്ദധ നിർദ്ദേശം.
വീടുകളിൽ ചികിത്സയിൽ കഴിയാനാഗ്രഹിക്കുന്ന കൊവിഡ് ബാധിച്ച ആരോഗ്യപ്രവർത്തകർ ഇത് സംബന്ധിച്ച് എഴുതി നൽകണം. വീട്ടിൽ സൗകര്യം ഉണ്ടെന്ന് ഇതിൽ വ്യക്തമാക്കണം. വീട്ടിലെ, മറ്റ് ആരോഗ്യപ്രശ്നങ്ങളില്ലാത്ത മുതിർന്ന ഒരംഗം ഇവരുടെ കാര്യങ്ങൾ നോക്കാൻ ഉണ്ടാകണം. വരും ദിവസങ്ങളിൽ രോഗലക്ഷണമില്ലാത്ത മറ്റ് കൊവിഡ് രോഗികളെ കൂടി വീടുകളിൽ കഴിയാൻ അനുവദിച്ചേക്കും.