ചെന്നൈ: കൊവിഡ് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ചും ഇ-പാസ് എടുക്കാതെയും കൊടൈക്കനാലിലെത്തിയ തമിഴ് സിനിമ നടൻമാർക്കെതിരെ പകർച്ചവ്യാധി നിയമ പ്രകാരം കേസ്. സൂരി, വിമൽ എന്നിവർക്കെതിരെയാണ് കൊടൈക്കനാൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. തമിഴ്നാട്ടിൽ നിലവിൽ അന്തർ ജില്ല യാത്രയ്ക്ക് ഇ-പാസ് നിർബന്ധമാണ്. ഈ സാഹചര്യത്തിൽ ജൂലായ് 18നാണ് തിരുച്ചിയിൽനിന്ന് വിമലും മധുരയിൽനിന്ന് സൂരിയും ഡിണ്ടുഗൽ ജില്ലയിലെ കൊടൈക്കനാലിൽ എത്തിയത്. മൂന്നുമാസക്കാലമായി കൊടൈക്കനാലിലെ ടൂറിസ്റ്റ് കേന്ദ്രങ്ങൾ അടച്ചിട്ടിരിക്കയാണ്. കൊടൈക്കനാലിലെ സംരക്ഷിത വനമേഖലയിൽ സ്ഥിതി ചെയ്യുന്ന ബെറിജാം തടാകത്തിൽ സംഘം മിൻപിടുത്തത്തിലുമേർപ്പെട്ടു. ചില വനം അധികൃതരുടെയും പ്രദേശവാസികളുടെയും സഹായത്തോടെയാണ് ഇവർ വനഭാഗത്തേക്ക് പ്രവേശിച്ചത്. വനം വകുപ്പിന്റെ ഗസ്റ്റ്ഹൗസിലായിരുന്നു താമസം. സംഭവം വിവാദമായതോടെ സംഘാംഗങ്ങളിൽനിന്ന് ഫോറസ്റ്റ് അധികൃതർ 2,000 രൂപ വീതം പിഴ ഈടാക്കി. വകുപ്പുതല അന്വേഷണത്തിനും ഉന്നത വനം ഉദ്യോഗസ്ഥർ ഉത്തരവിട്ടു.