ഭോപ്പാൽ: അഡീഷണൽ ജില്ലാ ജഡ്ജിയെയും മകനെയും വിഷംകൊടുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ നാൽപ്പത്തഞ്ചുകാരിയും മന്ത്രവാദിയും അടക്കം ആറുപേർ അറസ്റ്റിലായി. മദ്ധ്യപ്രദേശിലെ ബീട്ടുൽ ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. മഹേന്ദ്ര ത്രിപാഠി, മുപ്പത്തിമൂന്നുകാരനായ മകൻ എന്നിവരാണ് കൊടുംക്രൂരതയ്ക്കിരയായത്. ത്രിപാഠിക്ക് ചപ്പാത്തിയുണ്ടാക്കാനായി വിഷം കലർന്ന ഗോതമ്പുമാവ് നൽകിയ സന്ധ്യാസിംഗും കൂട്ടാളികളുമാണ് പിടിയിലായത്. വ്യക്തിവിരോധമാണ് കൊലയ്ക്കുപിന്നിലെന്നാണ് പൊലീസ് നൽകുന്ന സൂചന. ജഡ്ജിയുടെ കുടുംബത്തെ മുഴുവൻ ഇല്ലാതാക്കാനായിരുന്നു സന്ധ്യയുടെയും കൂട്ടാളികളുടെയും പദ്ധതി.
ത്രിപാഠിയും സന്ധ്യാസിംഗും നേരത്തേ പരിചയക്കാരായിരുന്നു. കഴിഞ്ഞമാസം ഇരുപതിനായിരുന്നു ത്രിപാഠി സന്ധ്യാസിംഗിന്റെ പക്കൽ നിന്ന് ഗോതമ്പുമാവ് വാങ്ങിയത്. അന്നുതന്നെ അദ്ദേഹത്തിന്റെ ഭാര്യ ഇതുപയോഗിച്ച് ചപ്പാത്തി ഉണ്ടാക്കി. ത്രിപാഠിയും രണ്ടുമക്കളും ചപ്പാത്തി കഴിച്ചു. ഭാര്യ കഴിച്ചില്ല. പാതിരാത്രിയാതോടെ മൂവരും ഛർദ്ദിച്ചുതുടങ്ങി. പിറ്റേന്നും ഛർദ്ദിലും വയറിളക്കവും തുടർന്നു. നില കൂടുതൽ വഷളായതോടെ ഇരുപത്തിമൂന്നാം തീയതി മൂവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുപത്തഞ്ചിന് മൂത്തമകൻ മരിച്ചു. പിറ്റേന്ന് ത്രിപാഠിയും മരിച്ചു. എന്നാൽ ഇളയമകൻ രക്ഷപ്പെട്ടു. സംശയം തോന്നി നടത്തിയ പരിശോധനയിൽ ഗോതമ്പുമാവിൽ വിഷാംശമുണ്ടെന്ന് വ്യക്തമായി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സന്ധ്യാസിംഗും കൂട്ടാളികളും പിടിയിലായത്.
ത്രിപാഠിയോടും കുടുംബത്തോടുമുളള ശത്രുതമൂലമാണ് കുടുംബത്തെ ഒന്നാകെ ഇല്ലാതാക്കാൻ പദ്ധതിയിട്ടത്. കൂട്ടാളികൾ ഇതിനുവേണ്ട സഹായം ചെയ്യുകയായിരുന്നു. ശ്രമം പൂർണമായി വിജയിക്കുന്നതിന് വിഷം കലർത്തിയ ഗോതമ്പുമാവ് ത്രിപാഠിയുടെ കുടുംബത്തിന് നൽകുംമുമ്പ് മന്ത്രവാദിയെക്കൊണ്ട് സ്പെഷ്യൽ പൂജയും നടത്തിയിരുന്നു. പിടിയിലായവരിൽ മന്ത്രവാദിയും ഉൾപ്പെടും.