gorilla

കംപാല : ഉഗാണ്ടയിലെ ഏറെ പ്രസിദ്ധമായ 'റാഫികി' എന്ന് പേരുള്ള ഗോറില്ലയെ കൊന്നയാൾക്ക് 11 വർഷം ജയിൽ ശിക്ഷ വിധിച്ചു. ഫെലിക്സ് ബ്യാമുകാമ എന്നയാൾക്കാണ് സംരക്ഷണ മേഖലയിൽ അതിക്രമിച്ച് കയറി വംശനാശഭീഷണി നേരിടുന്ന അപൂർവയിനം ഗോറില്ലയെ കൊന്നതിന് ശിക്ഷ വിധിച്ചിരിക്കുന്നത്. ഗോറില്ല തന്നെ ആക്രമിച്ചെന്നും സ്വയരക്ഷയ്ക്കായാണ് കൊന്നതെന്നുമാണ് ഇയാൾ ആദ്യം പറഞ്ഞിരുന്നത്. എന്നാൽ ഗോറില്ലയെ വേട്ടയാടുകയായിരുന്നുവെന്ന് ഇയാൾ സമ്മതിക്കുകയായിരുന്നു.

കഴിഞ്ഞ മാസമാണ് 25 വയസുള്ള ആൺ ഗോറില്ലയായ റാഫികിയെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് നാല് പേരെ ഉഗാണ്ടൻ വൈൽഡ്‌ ലൈഫ് അതോറിറ്റി പിടികൂടിയത്. ബ്വിന്ദി ഇംപെനെട്രബിൾ നാഷണൽ പാർക്കിലെത്തുന്ന ടൂറിസ്റ്റുകൾക്ക് ഏറെ പ്രിയങ്കരനും ഗോറില്ല സംഘത്തിലെ നേതാവുമായിരുന്നു സിൽവർബാക്ക് മൗണ്ടൻ ഗോറില്ലയായ റാഫികി. ജൂൺ ഒന്നിന് കാണാതായ റാഫികിയുടെ മൃതദേഹം അടുത്ത ദിവസം പാർക്കിനുള്ളിൽ നിന്നും കണ്ടെത്തുകയായിരുന്നു.

ഉഗാണ്ടയുടെ അയൽ രാജ്യമായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഒഫ് കോംഗോയുമായുള്ള അതിർത്തി പ്രദേശത്തിന് സമീപം സ്ഥിതി ചെയ്യുന്ന ബ്വിന്ദി ഇംപെനെട്രബിൾ നാഷണൽ പാർക്ക് യുനെസ്കോയുടെ ലോക പൈതൃക കേന്ദ്രങ്ങളിൽ ഒന്നാണ്. 320 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ വ്യാപിച്ച് കിടക്കുന്ന ഇടതൂർന്ന ഉഷണ മേഖലാ വനപ്രദേശമാണ് ഇവിടം. വംശനാശ ഭീഷണി നേരിടുന്ന ഗോറില്ലകൾ ഉൾപ്പെടെ ആന, മാൻ, കരടി തുടങ്ങിയ നിരവധി വന്യജീവികളുടെ ആവാസ കേന്ദ്രമാണ് ഇവിടം.

ലോകത്ത് ഇന്ന് ഏകദേശം 1000 ത്തോളം മൗണ്ടൻ ഗോറില്ലകൾ മാത്രമാണ് ജീവിച്ചിരിക്കുന്നത്. ഇതിൽ പകുതിയിലേറെ മൗണ്ടൻ ഗോറില്ലകളും ഈ പാർക്കിലുണ്ട്. ഇവിടുത്തെ 400 ഓളം മൗണ്ടൻ ഗോറില്ലകളെ കാണാനാണ് കൂടുതൽ സന്ദർശകരുമെത്തുന്നത്. മൂർച്ചയേറിയ ഏതോ വസ്തുവോ ഉപകരണമോ കൊണ്ടുണ്ടാക്കിയ മാരക പരിക്കാണ് റാഫികിയുടെ മരണകാരണമായതെന്ന് കണ്ടെത്തിയിരുന്നു.

റാഫികിയുടെ ആന്തരികാവയവങ്ങൾ തകർന്നിരുന്നു. 17 അംഗങ്ങൾ ഉണ്ടായിരുന്ന 'നികുറിൻഗോ' എന്ന് പേരിട്ടിരിക്കുന്ന ഗോറില്ല സംഘത്തിലെ നേതാവായിരുന്നു റാഫികി. ആനകൊമ്പ്, കാണ്ടാമൃഗത്തിന്റെ കൊമ്പ്, ഈനാംപേച്ചി തുടങ്ങിയവയ്ക്കായി ഉഗാണ്ടയിലെ വനപ്രദേശങ്ങളിൽ വേട്ടയാടൽ വ്യാപകമാണ്.