pastor

തൊടുപുഴ:കൊവിഡിനെ തുരത്താന്‍ എന്ന് പറഞ്ഞ് കണ്ടെയ്ന്‍മെന്റ് സോണില്‍ വീടുകള്‍ കയറിയിറങ്ങി പ്രാര്‍ഥന നടത്തിയ പാസ്റ്റര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. പീരുമേട് പഞ്ചായത്തിലെ 13-ാം വാര്‍ഡ് കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചിരുന്നു. ഭവനസന്ദര്‍ശനം പാടില്ലെന്ന ആരോഗ്യ പ്രവര്‍ത്തകരുടെ കര്‍ശനനിര്‍ദേശം മറികടന്നാണ് പാസ്റ്റര്‍ വീടുകളില്‍ കയറിയിറങ്ങി പ്രാര്‍ഥന നടത്തിയത്.

ഇടുക്കി പട്ടുമല സ്വദേശിയായ പാസ്റ്റര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. നാട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് പാസ്റ്ററെ പോലീസും ആരോഗ്യ പ്രവര്‍ത്തകരും ചേര്‍ന്ന് പിടികൂടി. ഇയാളെ പീരുമേട്ടിലെ ക്വാറന്റീന്‍ കേന്ദ്രത്തില്‍ എത്തിച്ച് കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് 25,000 രൂപ പിഴ ഈടാക്കി. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഫലം പോസിറ്റീവായത്.

ഏകദേശം അറുപതിലധികം വീടുകളിലാണ് പാസ്റ്റര്‍ പ്രാര്‍ത്ഥനയ്ക്കായി എത്തിയത്. പാസ്റ്റര്‍ സന്ദര്‍ശനംനടത്തിയ മുഴുവന്‍ വീട്ടുകാരും ഇയാളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരും നിരീക്ഷണത്തില്‍ കഴിയേണ്ടിവരും. പ്രദേശത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തയ്യാറെടുക്കുകയാണ് ആരോഗ്യവകുപ്പ്.