hyper

തിരുവനന്തപുരം: കുട്ടികളെ പഠിപ്പിക്കുകയും ചിന്തിപ്പിക്കാൻ പ്രേരിപ്പിക്കുകയും രസിപ്പിക്കുകയും ചെയ്യുന്ന അദ്ധ്യാപകരെ കുറിച്ച് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ. ഇല്ലെങ്കിൽ ഇനി ഒരു നിമിഷമെങ്കിലും അവരെ കുറിച്ച് ചിന്തിക്കുക. നിങ്ങളുടെ പ്രിയപ്പെട്ട അദ്ധ്യാപകരിൽ പലർക്കും ഹൈപ്പർ ടെൻഷൻ ഉണ്ടെന്നാണ് കണ്ടെത്തൽ. ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസ്, കേന്ദ്ര സർക്കാരും ഡിപ്പാർട്ട്മെന്റ് ഒഫ് സയൻസ് ആൻഡ് ടെക്‌നോളജിയും പബ്ളിക് ഹെൽത്ത് ഫൗണ്ടേഷൻ ഒഫ് ഇന്ത്യയും ചേർന്ന് പകർച്ചവ്യാധികളല്ലാത്ത രോഗങ്ങളെ കുറിച്ച് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ.

2017 ൽ തുടങ്ങിയ പഠനം അവസാനിച്ചത് ഇപ്പോഴാണ്. തിരുവനന്തപുരം ജില്ലയിലെ നൂറ് സ്കൂളുകളിലെ 30 - 55 വയസിനിടയിലുള്ള 2,200 സ്ത്രീ - പുരുഷ അദ്ധ്യാപകരെയാണ് പഠനവിധേയമാക്കിയത്. വിദ്യാഭ്യാസം, വൈവാഹികാവസ്ഥ, കുടുംബാംഗങ്ങളുടെ എണ്ണം, ജോലി, വിശ്രമ വേളകളിലെ പ്രവൃത്തികൾ, പുകയില, മദ്യ ഉപയോഗം തുടങ്ങിയ ഘടകങ്ങളായിരുന്നു പഠനവിധേയമാക്കിയത്. ഇതുകൂടാതെ പ്രമേഹം, കൊളസ്ട്രോൾ, രക്തസമ്മർദ്ദം എന്നീ രോഗങ്ങൾക്ക് മരുന്നുകൾ കഴിക്കുന്നുണ്ടോയെന്ന കാര്യവും പരിഗണിച്ചു. ആരോഗ്യ രീതിയും ഉപ്പിന്റെ ഉപയോഗവും കണക്കിലെടുത്തു. പ്രമേഹവും കൊളസ്ട്രോളും സംബന്ധിച്ച വിവരങ്ങൾ അവരിൽ നിന്ന് തന്നെ തേടുകയും രക്തസമ്മർദ്ദം പഠനത്തിന്റെ ഭാഗമായി പരിശോധിക്കുകയുമായിരുന്നു.

സമഗ്ര പഠനം
മരുന്ന് കഴിച്ചാൽ നിയന്ത്രിക്കാവുന്ന അസുഖങ്ങളാണ് മിക്കതും. ഈ രോഗങ്ങൾക്ക് മരുന്ന് കഴിക്കുന്ന ഹൈപ്പർടെൻഷനുള്ള അദ്ധ്യാപകരെയാണ് നിരീക്ഷിച്ചത്. മരുന്ന് കഴിക്കുന്നവരെ യഥാസമയം മരുന്ന് കഴിക്കാൻ ഓർമിപ്പിക്കുക, അവരുടെ ആരോഗ്യസംരക്ഷണത്തിന് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുക, ബി.പി അടക്കമുള്ളവ നിയന്ത്രിക്കാനുള്ള നിർദ്ദേശങ്ങൾ എന്നിവയും പഠനത്തിന്റെ ഭാഗമായി ഇവർക്ക് നൽകി. മൂന്ന് മാസത്തിന് ശേഷം അദ്ധ്യാപകരുടെ ഭാരം, അരക്കെട്ടിന്റെ ചുറ്റളവ്, ഇടുപ്പളവ് എന്നിവ പരിശോധിച്ചു. അരക്കെട്ടിന്റെ ചുറ്റളവ് സ്ത്രീകൾക്ക് 80 ഉം പുരുഷന്മാർക്ക് 90 ഉം ആണ്. അതിന് മുകളിലുള്ളവർക്ക് ഹൈപ്പർടെൻഷൻ വരാനുള്ള സാദ്ധ്യത വലുതാണ്. ഇത് ഹൃദയാഘാതത്തിനും കാരണമാകാം.

ഹൈപ്പർ ടെൻഷൻ സംബന്ധിച്ച ഇത്തരത്തിലൊരു സമഗ്രമായ പഠനം ഇന്ത്യയിൽ തന്നെ ആദ്യമാണെന്ന് ഇതിന് നേതൃത്വം നൽകിയ ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോ. ജി.കെ. മിനി പറഞ്ഞു. ഹൈപ്പർടെൻഷൻ അത്രയ്ക്ക് ഭയപ്പെടേണ്ട ഒന്നല്ലെന്നും ശ്രദ്ധിച്ചാൽ ഈ രോഗത്തെ അനായാസം നിയന്ത്രിക്കാനാകുമെന്നും മിനി ചൂണ്ടിക്കാട്ടി.