gold

കൊച്ചി: കൊവിഡും ലോക്ക്ഡൗണും സൃഷ്‌ടിച്ച സാമ്പത്തിക ഞെരുക്കം മൂലം 2020ന്റെ ആദ്യ പകുതിയിൽ ആഗോള സ്വർണാഭരണ ഡിമാൻഡ് 46 ശതമാനം ഇടിഞ്ഞു. സ്വർണവിലയുടെ റെക്കാഡ് മുന്നേറ്രവും തിരിച്ചടിയായി. 572 ടൺ ആഭരണങ്ങളാണ് ഈവർഷം ജനുവരി-ജൂണിൽ വിറ്റഴിഞ്ഞത്. മൊത്തം സ്വർണ ‌ഡിമാൻഡ് ഇക്കാലയളവിൽ ആറു ശതമാനം താഴ്‌ന്ന് 2,076 ടണ്ണിലെത്തിയെന്നും വേൾഡ് ഗോൾഡ് കൗൺസിലിന്റെ റിപ്പോർട്ട് വ്യക്തമാക്കി.

സാങ്കേതിക ആവശ്യങ്ങൾക്കുള്ള സ്വർണ ഡിമാൻഡ് 13 ശതമാനം ഇടിഞ്ഞ് 140 ടണ്ണിലൊതുങ്ങി. സ്വർണനാണയം, സ്വർണക്കട്ടി എന്നിവയുടെ ഡിമാൻഡ് 397 ടണ്ണായിരുന്നു; ഇടിവ് 17 ശതമാനം. കേന്ദ്ര ബാങ്കുകളും ഈവർഷം സ്വർണം വാങ്ങിക്കൂട്ടുന്നത് കുറച്ചു. 39 ശതമാനം കുറവോടെ 233 ടണ്ണാണ് അവർ വാങ്ങിയത്. ആഗോള സ്വർണലഭ്യത ജനുവരി-ജൂണിൽ ആറു ശതമാനം താഴ്‌ന്ന് 2,192 ടണ്ണിലെത്തി. ഏപ്രിൽ-ജൂണിൽ ലഭ്യതക്കുറവ് 15 ശതമാനമായിരുന്നു.

ഇന്ത്യയിലും പ്രിയമില്ല

സമ്പ‌ദ്‌ഞെരുക്കവും വിലക്കയറ്റവും ലോക്ക്ഡൗണും ഇന്ത്യയിലെ ഡിമാൻഡിനെയും വില്പനയെയും ബാധിച്ചു. 56 ശതമാനം നഷ്‌ടവുമായി 165.6 ടണ്ണാണ് ജനുവരി-ജൂൺ ഡിമാൻഡ്. ഏപ്രിൽ-ജൂണിൽ ഡിമാൻഡ് 70 ശതമാനം കുറഞ്ഞ് 63.7 ടണ്ണായി. 213.2 ടണ്ണായിരുന്നു 2019ലെ സമാനപാദത്തിൽ. ഡിമാൻഡ് മൂല്യം 62,420 കോടി രൂപയിൽ നിന്ന് 57 ശതമാനം താഴ്‌ന്ന് 26,000 കോടി രൂപയായി.

സ്വർണാഭരണ വില്പന 168.6 ടണ്ണിൽ നിന്ന് 74 ശതമാനം താഴ്‌ന്ന് 44 ടണ്ണിലെത്തി. 49,380 കോടി രൂപയിൽ നിന്ന് 18,350 കോടി രൂപയിലേക്കാണ് വില്പനമൂല്യം താഴ്‌ന്നത്; നഷ്‌ടം 63 ശതമാനം. നിക്ഷേപങ്ങൾ 56 ശതമാനം ഇടിഞ്ഞു. 247.4 ടണ്ണിൽ നിന്ന് ഇറക്കുമതി 95 ശതമാനം ഇടിഞ്ഞ് 11.6 ടണ്ണിലുമെത്തി.

ഇ.ടി.എഫിനോട് ഇഷ്‌ടം

കൊവിഡ് പ്രതിസന്ധി എന്നൊഴിയുമെന്ന് വ്യക്തമല്ലാത്തതിനാൽ, ആഗോളതലത്തിൽ സുരക്ഷിത നിക്ഷേപമെന്ന പെരുമ ഗോൾഡ് എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകൾക്കുണ്ട് (ഗോൾഡ് ഇ.ടി.എഫ്). ജനുവരി-ജൂണിൽ സർവകാല റെക്കാഡായ 734 ടൺ നിക്ഷേപമാണ് ഇ.ടി.എഫുകളിലേക്ക് എത്തിയത്. 2009ൽ കുറിച്ച 646 ടണ്ണിന്റെ റെക്കാഡ് ഈവർഷം ആദ്യ പകുതിയിൽ തന്നെ പഴങ്കഥയായി. മൊത്തം ഇ.ടി.എഫ് നിക്ഷേപം 3,621 ടണ്ണാണ്.

വില മേലോട്ട്;

പവന് ₹39,720

സ്വർണവില കുതിപ്പ് തുടരുകയാണ്. സംസ്ഥാനത്ത് പവൻ വില ഇന്നലെ 320 രൂപ വർദ്ധിച്ച് 39,720 രൂപയായി. ഗ്രാമിന് 40 രൂപ ഉയർന്ന് വില 4,965 രൂപ. 40,000 രൂപയെന്ന നാഴികക്കല്ലിൽ നിന്ന് വെറും 280 രൂപ മാത്രം അകലെയാണ് പവൻ. 5,000 രൂപ ഭേദിക്കാൻ ഗ്രാമിന് വേണ്ടത് 35 രൂപ മാത്രം.

₹10,720

ഈവർഷം ജനുവരി മുതൽ ജൂലായ് 30 വരെയായി പവന് വർദ്ധിച്ചത് 10,720 രൂപയാണ്. ഗ്രാമിന് 3,920 രൂപയും. കഴിഞ്ഞ 25 ദിവസത്തിനിടെ മാത്രം പവന് 3,920 രൂപ കൂടി; ഗ്രാമിന് 490 രൂപയും.

₹44,300

ഒരു പവൻ സ്വർണാഭരണം വാങ്ങാൻ കേരളത്തിൽ ഇപ്പോൾ നൽകേണ്ട വില, എട്ട് ശതമാനം പണിക്കൂലിയും മൂന്നു ശതമാനം ജി.എസ്.ടിയും 0.25 ശതമാനം പ്രളയ സെസും കണക്കാക്കിയാൽ 44,300 രൂപയാണ്.

415 ടൺ

ഈവർഷം (2020) ഇന്ത്യയിലെ സ്വർണ ഉപഭോഗം 26 വർഷത്തെ താഴ്‌ചയിലേക്ക് ഇടിഞ്ഞേക്കുമെന്ന് വേൾഡ് ഗോൾഡ് കൗൺസിൽ വിലയിരുത്തുന്നു. 1994ൽ ഡിമാൻഡ് 415 ടണ്ണായിരുന്നു.