മാവൂര്‍: വീട്ടുപറമ്പിലെ തീറ്റപ്പുല്‍ കൃഷിയിടത്തില്‍ കാട്ടുപന്നി പ്രസവിച്ചു. പ്രദേശവാസികളെ ഭീതിയിലാഴ്ത്തി കാട്ടുപന്നിക്കൂട്ടത്തിന്റെ വിളയാട്ടവും തുടങ്ങി. പിഎച്ച്ഇഡിയില്‍ വേങ്ങാട്ടിരി അബ്ദുല്‍ റസാഖിന്റെ വീടിനോടു ചേര്‍ന്ന പറമ്പിലാണ് പന്നി പ്രസവിച്ചത്. 7 കുഞ്ഞുങ്ങളുണ്ട്.
പുല്ല് വെട്ടാന്‍ പോയ വീട്ടുകാരെ പന്നി ആക്രമിക്കാന്‍ ശ്രമിച്ചു. വീട്ടുകാര്‍ പുല്ലു മാറ്റുന്നതിനിടെയാണ് പന്നിക്കുഞ്ഞുങ്ങളെ കണ്ടത്. ചാത്തമംഗലം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.ബീന വിവരം നല്‍കിയതിനുസരിച്ച് വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി.പന്നിക്കുഞ്ഞുങ്ങള്‍ വളര്‍ന്ന് ഓടിപ്പോകുന്നതുവരെ ശ്രദ്ധിക്കാനാണ് നിര്‍ദേശം നല്‍കിയത്.
പ്രദേശങ്ങളില്‍ കാട്ടുപന്നി ശല്യം രൂക്ഷമാണ്.വയലിലെയും പറമ്പിലെയും കാര്‍ഷികവിളകള്‍ നശിപ്പിക്കുകയാണിവ. പരിസരത്തെ പറമ്പുകളില്‍ കാട് വര്‍ധിച്ചതുകൊണ്ടാണ് പന്നികള്‍ക്ക് സൗകര്യമായത്.
പന്നികളെ പേടിച്ച് രാത്രി പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണെന്ന് പ്രദേശവാസികള്‍ പറഞ്ഞു. അടുക്കളത്തോട്ടം വരെ പന്നിക്കൂട്ടം നശിപ്പിക്കുന്നുണ്ട്. പന്നികളെ പേടിച്ച് കൃഷി നിർത്തിയവരുമുണ്ട്.