കുവൈറ്റ് : ഇന്ത്യ ഉൾപ്പെടെ ഏഴു രാജ്യങ്ങൾക്ക് കുവൈറ്റിൽ താത്കാലിക യാത്രാ നിരോധനം ഏർപ്പെടുത്തി. ബംഗ്ളാദേശ്, ഫിലിപ്പൈൻസ്, ശ്രീലങ്ക, പാകിസ്ഥാൻ, ഇറാൻ, നേപ്പാൾ എന്നിവയാണ് മറ്റു രാജ്യങ്ങൾ.
ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഈ രാജ്യക്കാർക്ക് കുവൈറ്റിൽ പ്രവേശിക്കാനോ കുവൈറ്റിൽ നിന്ന് പുറത്തുപോകാനോ അനുമതി നൽകില്ല. കൊവിഡ് പശ്ചാത്തലത്തിൽ കുവൈറ്റ് രാജ്യാന്തര വിമാനത്താവളത്തിൽ നിറുത്തിവച്ച വിമാന സർവീസുകൾ നാളെ (ആഗസ്റ്റ് ഒന്ന്) മുതൽ പുനരാരംഭിക്കാനിരിക്കെയാണ് ഈ തീരുമാനം.
ഈ ഏഴു രാജ്യങ്ങൾ ഒഴിച്ച് മറ്റു വിദേശികൾക്കും സ്വദേശികൾക്കും കുവൈറ്റിലേക്കും തിരിച്ചും യാത്ര ചെയ്യാനുള്ള അനുമതി നൽകാൻ മന്ത്രിസഭ തീരുമാനിച്ചതായി ഗവൺമെന്റ് കമ്മ്യൂണിക്കേഷൻ സെന്റർ ട്വീറ്റ് ചെയ്തു. നാളെ മുതൽ കുവൈറ്റിൽനിന്ന് രാജ്യാന്തര വിമാന സർവീസുകൾ തുടങ്ങാനിരിക്കെ വിലക്കേർപ്പെടുത്തിയത് തിരിച്ചുവരാനിരിക്കുന്ന മലയാളികളടക്കമുള്ള നൂറുകണക്കിന് ഇന്ത്യക്കാരെ ബുദ്ധിമുട്ടിലാക്കി.
കൊവിഡ് ബാധ രൂക്ഷമായതാണ് ഈ രാജ്യങ്ങളെ ഒഴിവാക്കാൻ കാരണമെന്നാണ് കുവൈറ്റ് മന്ത്രാലയം അറിയിച്ചത്. എന്നാൽ, ഇന്ത്യൻ വിമാന സർവീസ് അനുവദിക്കുന്നത് സംബന്ധിച്ച് കുവൈറ്റ് സർക്കാരുമായി ചർച്ച നടത്തിവരികയാണെന്ന് ഇന്ത്യൻ വ്യോമയാന മന്ത്രാലയം അറിയിച്ചു.
താത്കാലിക നടപടി
ഇന്ത്യയിലേക്കുള്ള വിമാന സർവീസുകൾക്ക് കുവൈറ്റ് നിയന്ത്രണമേർപ്പെടുത്തിയത് താത്കാലിക നടപടിയാണെന്ന് വിദേശകാര്യ മന്ത്രാലയം പറഞ്ഞു. കൊവിഡ് സാഹചര്യം വിലയിരുത്തിയുള്ള നടപടിയാണെന്നാണ് ഇന്ത്യയ്ക്കുലഭിച്ച വിവരമെന്നും പിന്നീട് കുവൈറ്റുമായി ചർച്ച നടത്തുമെന്നും വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ അറിയിച്ചു.