കൊച്ചി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഫോർട്ട് കൊച്ചി മേഖലയിൽ കർഫ്യു ഏർപ്പെടുത്തി. ആലുവയിലും നിയന്ത്രണങ്ങളിൽ തുടരും. ബലിപെരുന്നാൾ ആഘോഷങ്ങളിലും സർക്കാർ നിയന്ത്രണം കർശനമായി പാലിക്കുമെന്ന് ജില്ലയുടെ ചുമതയുള്ള മന്ത്രി വി എസ് സുനിൽകുമാർ അറിയിച്ചു.
എറണാകുളം ജില്ലയിൽ നിലവിൽ 754 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ഇതിൽ 40 ശതമാനവും രോഗലക്ഷണങ്ങൾ ഇല്ലാത്തവരാണ്. നാല് ലാർജ് ക്ലസ്റ്ററുകളും 10 മെെക്രോ ക്ലസ്റ്ററുകളുമാണ് ജില്ലയിലുള്ളത്. 10നും 60നുമിടയിൽ പ്രായമുള്ളവരാണ് രോഗികളിലേറെയും. പത്തുവയസിൽ താഴെയുള്ള രോഗബാധിതർ ഏഴ് ശതമാനമാണ്.
ബലിപെരുന്നാളിനോടനുബന്ധിച്ച് പള്ളികളിൽ കൂട്ടപ്രാർഥനകൾ നടത്താൻ അനുവദിക്കില്ല. ചെല്ലാനം മേഖലയിൽ രോഗികൾ കുറഞ്ഞിട്ടുണ്ട്. ജില്ലയിൽ കൊവിഡ് പരിശോധന വ്യാപകമാക്കും. കൊവിഡ് കൺട്രോൾ റൂമിൽ മൂന്ന് ഫോൺ നമ്പറുകൾ കൂടി ഏർപ്പെടുത്തി. രോഗലക്ഷണങ്ങൾ ഉള്ളവർക്ക് കൺട്രോൾ റൂമിലേക്ക് വിളിക്കാമെന്നും മന്ത്രി പറഞ്ഞു.