pic

ന്യൂഡൽഹി: ലഡാക്ക് അതിർത്തി വിഷയത്തിൽ ചെെനയ്ക്കെതിരെ ഇന്ത്യ ഇച്ഛാശക്തിയും കഴിവും കാഴ്ചവച്ചുവെന്ന് യു.എസ് നാഷണൽ സെക്യൂരിറ്റി കൗൺസിലിന്റെ സീനിയർ ഡയറക്ടർ ലിസ കർട്ടിസ് പറഞ്ഞു. ചെെനയ്ക്കെതിരെയുളള ഇന്ത്യയുടെ കർക്കശ നടപടി ഇന്തോ​ - പസഫിക്ക് രാജ്യങ്ങൾക്ക് ധൈര്യം നൽകുമെന്നും അവർ പറഞ്ഞു. ചൈനയുടെ വർദ്ധിച്ചുവരുന്ന പ്രാദേശിക സ്വാധീനം വിലയിരുത്തി ബുധനാഴ്ച ബ്രൂക്കിംഗ്സ് ഇൻസ്റ്റിറ്റ്യൂഷൻ സംഘടിപ്പിച്ച ഔൺലെെൻ സെമിനാറിലാണ് കർട്ടിസ് ഇക്കാര്യം വ്യക്തമാക്കിയത്.


ചൈനീസ് ആപ്ലിക്കേഷനുകൾ നിരോധിച്ച് കൊണ്ട് ചൈനീസ് നിക്ഷേപങ്ങളെ തടഞ്ഞ് ഇന്ത്യ ചെെനയ്ക്കെതിരെ സാമ്പത്തിക ഉപരോധം കെെക്കൊണ്ട നടപടിയും കർട്ടിസ് ചൂണ്ടിക്കാട്ടി. ഇരു രാ‌ജ്യങ്ങളും അതിർത്തിയിൽ നിന്നും സൈന്യത്തെ പിൻവലിച്ചു. ഇത് തുടരുമെന്നാണ് പ്രതീക്ഷയെന്നും കർട്ടിസ് പറഞ്ഞു. ഇന്ത്യയേക്കാൾ കൂടുതലായി പല രാജ്യങ്ങൾക്കും ചെെനയുടെ
ദുഷ്‌പ്രവൃത്തികളറിയാമെന്നും അവർ കൂട്ടിചേർത്തു. ലഡാക്ക് അതിർത്തിയിൽ അടുത്തിടെ നടന്ന സംഭവം ചെെനയുടെ ആക്രമണാത്മക നിലപാടിന്റെ തെളിവാണെന്നും കർട്ടിസ് പറഞ്ഞു.

ഇരുപത്തിയഞ്ച് വർഷം മുമ്പ് ചൈന ഇന്ത്യയെ ഗൗരവമായി കണ്ടിരുന്നില്ല. ചെെനയെക്കാൾ സാമ്പത്തികപരമായി ഏറെ പിന്നിലായിരുന്നു ഇന്ത്യ അന്ന്.എന്നാൽ പതിനഞ്ച് വർഷങ്ങൾക്ക് മുമ്പ് ഇന്ത്യ സാമ്പത്തികപരമായും സൈനിക പരമായും വളർച്ച കെെവരിക്കാൻ തുടങ്ങി. ശ്രീലങ്ക, നേപ്പാൾ തുടങ്ങിയ ഇന്ത്യയുടെ അയൽ‌പ്രദേശങ്ങളിൽ ചൈനയുടെ സ്വാധീനം സാമ്പത്തികത്തിൽ നിന്ന് “ആഭ്യന്തര, രാഷ്ട്രീയ കാര്യങ്ങളിൽ വരെയെത്തിയെന്നും കർട്ടിസ് പറഞ്ഞു. ചൈനയോടുള്ള യു.എസ് നിലപാട് ഇതിലൂടെ വീണ്ടും വ്യക്തമാക്കിയിരിക്കുകയാണ്. സഖ്യക്ഷികളുടെ സഹായത്തോടെ ചെെനയെ എതിർക്കാനുളള നീക്കമാണ് യു.എസ് നടത്തുന്നത്.