തിരുവനന്തപുരം: ഡെപ്യൂട്ടി സ്‌പീക്കർ വി.ശശിയുടെ ഗൺമാന് കൊവിഡ് സ്ഥിരീകരിച്ചു. പൊലീസ് ആസ്ഥാനത്തെ എസ്.ഐക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. എസ്.ഐയുടെ ഭാര്യയ്‌ക്കും മകൾക്കും കൊവിഡ് സ്ഥിരീകരിച്ചതായാണ് വിവരം. പൊലീസ് ആസ്ഥാനത്തെ ഡ്യൂട്ടി ഓഫീസറാണ് കൊവിഡ് ബാധിച്ച എസ്.ഐ. കൊവിഡ് സ്ഥിരീകരിച്ചവരെ സി.എഫ്.എൽ.റ്റി.സിയിലേക്ക് മാറ്റും. പേരൂർക്കട എസ്.എ.പി ക്വാർട്ടേഴ്സിലാണ് എസ്.ഐ താമസിക്കുന്നത്. ഇദ്ദേഹം കാട്ടാക്കട സ്വദേശിയാണ്
നേരത്തെ കിളിമാനൂർ പൊലീസ് സ്റ്റേഷനിൽ മൂന്ന് പൊലീസുകാർക്ക് കൊവിഡ് ബാധിച്ചിരുന്നു. മോഷണക്കേസിലെ പ്രതിക്ക് ഇവിടെ രോഗം കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്നാണ് പൊലീസുകാർക്ക് പരിശോധന നടത്തിയത്. സ്റ്റേഷനിലെ മുഴുവൻ പൊലീസുകാരും നിരീക്ഷണത്തിലാണ്. മറ്റ് സ്റ്റേഷനുകളിൽ നിന്ന് പൊലീസുകാരെ എത്തിച്ച് കിളിമാനൂർ സ്റ്റേഷൻ പ്രവർത്തിപ്പിക്കും
ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോക്ടർക്കും രോഗിക്കും കൊവിഡ് ബാധിച്ചു. ഹൃദയശസ്ത്രക്രിയ വിഭാഗത്തിലെ ഡോക്ടർക്കും രോഗിക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ശസ്ത്രക്രിയയ്ക്ക് മുമ്പായി നടത്തുന്ന പരിശോധനയിലാണ് രോഗിക്ക് കൊവിഡ് ബാധ കണ്ടെത്തിയത്. സെന്റിനൽ സർവയലൻസ് പരിശോധനയിലാണ് ഡോക്ടർക്ക് രോഗം കണ്ടെത്തിയത്. ഇരുവരെയും മെഡിക്കൽ കോളെജ് ആശുപത്രിയിലേക്ക് മാറ്റി.