johnson-and-johnson

ന്യൂയോർക്ക് : യു.എസ് കമ്പനിയായ ജോൺസൺ ആൻഡ് ജോൺസൺ വികസിപ്പിച്ചെടുത്ത കൊവിഡ് 19 വാക്സിന്റെ മനുഷ്യരിലുള്ള പരീക്ഷണം ആരംഭിച്ചു. വാക്സിന്റെ കുരങ്ങുകളിലുള്ള പരീക്ഷണം വിജയിച്ചതിനെ തുടർന്നാണ് മനുഷ്യരിലുള്ള പരീക്ഷണ ഘട്ടത്തിലേക്ക് കടന്നിരിക്കുന്നത്. തങ്ങളുടെ വാക്സിന്റെ ഒരൊറ്റ ഡോസ് നൽകിയ ആറിൽ അഞ്ച് കുരങ്ങുകളെയും പിന്നീട് കൊവിഡ് 19ന് കാരണമായ കൊറോണ വൈറസ് ബാധിക്കുന്നില്ലെന്ന് കണ്ടെത്തിയതായി കമ്പനി പറയുന്നു.

വാക്സിന്റെ ഒറ്റ ഡോസ് മനുഷ്യരിൽ എത്രത്തോളം ഫലമുണ്ടാകുന്നുവെന്ന് കണ്ടെത്താൻ തങ്ങൾക്ക് ഇത് ആത്മവിശവാസം നൽകുന്നതായി ജോൺസൺ ആൻഡ് ജോൺസണിലെ ഗവേഷക തലവൻ ഡോ. പോൾ സ്റ്റോഫെൽസ് പറഞ്ഞു. പരീക്ഷണം നടത്തിയ എല്ലാ കുരങ്ങുകളിലും കൊവിഡ് 19ന് അനുബന്ധമായി വരുന്ന ശ്വാസകോശ രോഗങ്ങളെ ചെറുക്കാൻ സാധിച്ചതായും ജോൺസൺ ആൻഡ് ജോൺസൺ പുറത്തുവിട്ട പഠന റിപ്പോർട്ടിൽ പറയുന്നു.

യു.എസിലും ബെൽജിയത്തിലുമായി 18നും 55നും ഇടയിൽ പ്രായമുള്ള ആരോഗ്യമുള്ള 1,000 വോളന്റിയർമാരിലാണ് വാക്സിൻ പരീക്ഷണം നടക്കുക. 65 വയസിന് മേൽ പ്രായമുള്ളവരെയും വാക്സിന് വിധേയമാക്കും. ജോൺസൺ ആൻഡ് ജോൺസൺ കമ്പനിയുടെ വാക്സിൻ ഏറെ പ്രതീക്ഷാവഹമാണെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ. യു.എസിൽ വാക്സിൻ ഗവേഷണങ്ങൾ വേഗത്തിലാക്കുന്നതിന്റെ ഭാഗമായി സർക്കാർ 456 മില്യൺ ഡോളറാണ് ജോൺസൺ ആൻഡ് ജോൺസൺ കമ്പനിയ്ക്ക് അനുവദിച്ചിരിക്കുന്നത്.