തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ വരുന്നതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ആഗസ്റ്റ് നാലാം തീയതിയോടെ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപം കൊള്ളുമെന്നാണ് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നത്. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ കേരളത്തിൽ പരക്കെ മഴ പെയ്യും. അന്ന് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതിന് ശേഷം അതിശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നത്.
മൂവായിരം ദുരിതാശ്വാസക്യാമ്പുകൾ നിലവിൽ തയ്യാറാക്കിയെന്നാണ് റവന്യൂ വകുപ്പ് വ്യക്തമാക്കിയിട്ടുള്ളത്. സാമൂഹിക അകലം പാലിച്ച് ജനങ്ങളെ എങ്ങനെ ദുരിതാശ്വാസക്യാമ്പുകളിൽ പാർപ്പിക്കാമെന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. കഴിഞ്ഞയാഴ്ചയും വടക്കൻ കേരളത്തിലടക്കം കനത്ത മഴയാണ് ലഭിച്ചത്.
2018, 2019 വർഷങ്ങളിൽ ആഗസ്റ്റിലാണ് കേരളത്തിൽ മഹാ പ്രളയവും തീവ്രമഴയും ഉണ്ടായത്. മഹാമാരിയ്ക്ക് പിന്നാലെ പേമാരി കൂടി കേരളത്തിൽ വരുമോയെന്ന ആശങ്കയിലാണ് സർക്കാർ.
നിലവിൽ കേരളത്തിൽ കനത്ത മഴ പെയ്യുന്ന പശ്ചാത്തലത്തിൽ രോഗവ്യാപനം സംബന്ധിച്ച് ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു.