തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ സി.പി.എമ്മിലെ ശശികല ടീച്ചറാണെന്ന പരാമർശവുമായി ഷാഫി പറമ്പിൽ എം.എൽ.എ. ഫേസ്ബുക്ക് വഴിയാണ് അദ്ദേഹം ഈ പ്രതികരണം നടത്തിയിരിക്കുന്നത്. കോടിയേരി ഉത്തരം മുട്ടുമ്പോൾ വർഗീയത പറയുകയാണെന്നും 'സംഘി'കളെ തോൽപ്പിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നതെന്നും ഷാഫി തന്റെ കുറിപ്പിലൂടെ കുറ്റപ്പെടുത്തുന്നു.
ഫേസ്ബുക്ക് കുറിപ്പ് ചുവടെ:
'സി പി എമ്മിലെ ശശികല ടീച്ചറാണ് കോടിയേരി ബാലകൃഷ്ണൻ.
ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തുന്നവരെ പറ്റി കേട്ടിട്ടുണ്ട്, കണ്ടിട്ടുമുണ്ട്.
ഉത്തരം മുട്ടുമ്പോൾ വർഗ്ഗീയത പറയുന്നവരുടെ പട്ടികയിൽ സംഘികളെ തോൽപ്പിക്കുവാനുള്ള മത്സരത്തിലാണ് സി പി എം പാർട്ടി സെക്രട്ടറി.
സ്വപ്നയുടെ പുറകെ മുഖ്യമന്ത്രിയുടെ സ്വന്തക്കാരും വിശ്വസ്തരും, മന്ത്രിമാരും മറ്റു ഉന്നതരുമൊക്കെ 'അ'പഥ സഞ്ചലനം നടത്തിയതിന്റെ ജാള്യത മറക്കാൻ രമേശ് ചെന്നിത്തലയുടെ മേൽ കോടിയേരി കുതിര കയറേണ്ട. 15 വയസ്സ് വരെ RSS ശാഖയിൽ പോയതിന്റെ ചരിത്രം പേറുന്ന SRP യുടെ അടുത്തിരുന്ന്, 77 ലെ തെരഞ്ഞെടുപ്പിൽ ജനസംഘത്തിന്റെ പിന്തുണയോടെ ജയിച്ച പിണറായിയുടെ വാക്കും കേട്ടിട്ട് രമേശ് ചെന്നിത്തലയെ അകാരണമായി ആക്ഷേപിക്കുന്ന കോടിയേരി ഒരു കാര്യം വ്യക്തമാക്കി തരുന്നുണ്ട് - പ്രതിപക്ഷ നേതാവിന്റെ അമ്പുകൾ കുറിക്ക് തന്നെ കൊള്ളുന്നുണ്ട്. അത് സ്‌പ്രിംഗ്ളറായാലും Bev Q ആയാലും PWC ആയാലും പമ്പ മണൽ വാരലായാലും സ്വർണ്ണക്കള്ളക്കടത്ത് ആയാലും ശരി.'