gambhir

ന്യൂഡൽഹി: ഡൽഹിയിലെ ലൈംഗിക തൊഴിലാളികളുടെ മക്കളെ സഹായിക്കാൻ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ലോക്സഭാംഗവുമായ ഗൗതം ഗംഭീർ. ‘PAANKH’ എന്നു പേരു നൽകിയിരിക്കുന്ന സംരംഭത്തിന്റെ ഭാഗമായി പ്രായപൂർത്തിയാകാത്ത 25 പെൺകുട്ടികളെയാണ് ഗംഭീറിന്റെ നേതൃത്വത്തിൽ ഏറ്റെടുക്കുന്നത്.

സ്വപ്നങ്ങൾ ലക്ഷ്യമാക്കി കുട്ടികൾക്ക് ജീവിക്കാനുള്ള അവകാശം താൻ നൽകുകയാണ്. അവരുടെ ജീവിതം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയവയുടെ ചെലവുകളെല്ലാം ഏറ്റെടുക്കുന്നതായും ഗംഭീർ ഒരു ദേശീയ മാദ്ധ്യമത്തോടു പറഞ്ഞു. കുട്ടികൾക്ക് ആവശ്യമായ സ്കൂൾ ഫീസ്, യുണിഫോമുകൾ, ഭക്ഷണം, കൗൺസിലിംഗ് ഉൾപ്പെടെയുള്ള മെഡിക്കൽ സഹായം തുടങ്ങിയ ചെലവുകളെല്ലാം സംഘടനയുടെ നേതൃത്വത്തിൽ ചെയ്യും.

ഇത്തരം കുട്ടികളെ സഹായിക്കാൻ ആളുകൾ മുന്നോട്ടുവരണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം അടുത്ത ഘട്ടത്തിൽ കൂടുതൽ കുട്ടികളെ ഏറ്റെടുക്കുമെന്നും വ്യക്തമാക്കി. കുറഞ്ഞത് 25 പേരെയെങ്കിലും സഹായിക്കാനാണ് ശ്രമം. അഞ്ചു മുതൽ 18 വയസുവരെയുള്ള പെൺകുട്ടികൾക്ക് സ്ഥിരമായി കൗൺസിലിംഗ് നൽകും. അങ്ങനെ അവർക്ക് വിദ്യാഭ്യാസം പൂർത്തിയാക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഈസ്റ്റ് ഡൽഹിയിൽനിന്നുള്ള ലോക്സഭാംഗമാണ് ഗംഭീർ. കൊവിഡ് മഹാമാരിയെ തുടർന്ന് ഏപ്രിലിൽ രണ്ട് വർഷത്തെ ശമ്പളം ഗംഭീർ പിഎം– കെയേഴ്സ് ഫണ്ടിലേക്ക് സംഭാവന നൽകിയിരുന്നു. ലോക് ജയ്പ്രകാശ് നാരായൺ ആശുപത്രിയിലേക്ക് 1000 പി.പി.ഇ കിറ്റുകളും സംഭാവന നൽകി. 2018 ഡിസംബറിലാണ് ഗംഭീർ രാജ്യാന്തര ക്രിക്കറ്റിൽനിന്നു വിരമിച്ചത്. ക്രിക്കറ്റിൽ നിന്ന് വിരമിച്ചതിന് ശേഷം ക്ഷേമപ്രവർത്തനങ്ങളിൽ സജീവമായ ഗംഭീർ നിലവിൽ 200 കുട്ടികളെ സംരക്ഷിക്കുന്നുണ്ട്.