sbi

ന്യൂഡൽഹി: നടപ്പുവർഷത്തെ ഏപ്രിൽ-ജൂൺ പാദത്തിൽ എസ്.ബി.ഐ 81 ശതമാനം കുതിപ്പോടെ 4,189.34 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തി. 2019ലെ സമാനപാദത്തിൽ ലാഭം 2,312.20 കോടി രൂപയായിരുന്നു. എസ്.ബി.ഐ ലൈഫിലെ ഓഹരി പങ്കാളിത്തം കുറച്ചതിലൂടെ ലഭിച്ച 1,539.73 കോടി രൂപയാണ് ലാഭമുയർത്തിയത്. 57.60 ശതമാനത്തിൽ നിന്ന് 55.5 ശതമാനമായാണ് ഓഹരി പങ്കാളിത്തം കുറച്ചത്.

അറ്റ പലിശ വരുമാനം 22,938 കോടി രൂപയിൽ നിന്നുയർന്ന് 26,641 കോടി രൂപയിലെത്തി. മൊത്തം നിഷ്‌ക്രിയ ആസ്‌തി 6.15 ശതമാനത്തിൽ നിന്ന് 5.44 ശതമാനമായി കുറഞ്ഞതും ബാങ്കിന് നേട്ടമായി. അതേസമയം, കിട്ടാക്കടം തരണം ചെയ്യാനുള്ള നീക്കിയിരിപ്പ് തുകയായി (പ്രൊവിഷനിംഗ്) 12,501 കോടി രൂപ ബാങ്ക് മാറ്റിവച്ചു. ജനുവരി-മാർച്ചിൽ ഇത് 9,182 കോടി രൂപയായിരുന്നു. കൊവിഡ് വായ്‌പകൾക്കായി ഈയിനത്തിൽ 3,008 കോടി രൂപയാണ് ബാങ്ക് വകയിരുത്തിയത്.