നിലമ്പൂർ: കരിമ്പുഴയെ സംസ്ഥാനത്തെ 18ാമത് വന്യജീവി സങ്കേതമായി നാളെ രാവിലെ 10ന് നെടുങ്കയം അമിനിറ്റി സെന്ററിൽ വനംമന്ത്രി കെ.രാജു പ്രഖ്യാപിക്കും. ന്യൂ അമരമ്പലം റിസർവ് വനവും വടക്കേക്കോട്ട നിക്ഷിപ്ത വനവുമടങ്ങുന്നതാണ് 227.97 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള കരിമ്പുഴ വന്യജീവി സങ്കേതം. ഇതിനകത്തുവരുന്ന പ്രാക്തന ആദിവാസ ഗോത്രമായ ചോലനായ്ക്കരുടെ മാഞ്ചീരി കോളനി ഒഴിവാക്കിയാണ് പ്രഖ്യാപനം. ഏറെ പാരിസ്ഥിതിക പ്രാധാന്യമുള്ള ഈ പ്രദേശത്ത് 41 ഇനം സസ്തനികൾ, 191 ഇനം പക്ഷികൾ, 33 ഇനം ഉരഗവർഗ്ഗങ്ങൾ, 23 ഇനം ഉഭയജീവികൾ, 75 ഇനം മത്സ്യങ്ങൾ, 201 ഇനം ചിത്രശലഭങ്ങൾ ഒട്ടേറെ ചെറുജീവി വർഗ്ഗങ്ങൾ എന്നിവയുടെ സാന്നിദ്ധ്യമുണ്ട്.
വനമഹോത്സവത്തിന്റെ ഭാഗമായി പരിസ്ഥിതി പുനഃസ്ഥാപനവും പരിപാലനവും ലക്ഷ്യമിട്ട് സംസ്ഥാന വനംവകുപ്പ് ജില്ലയിൽ നടപ്പാക്കുന്ന വിവിധ പദ്ധതികളും മന്ത്രി ഉദ്ഘാടനം ചെയ്യും. ചകിരിനാരിൽ നിർമ്മിച്ച റൂട്ട് ട്രെയ്നർ തൈകളുടെ സംസ്ഥാനതല ഉദ്ഘാടനം, നിലമ്പൂർ വനമേഖലയിൽ നിർമ്മിച്ച ചക്കിക്കുഴി, എടക്കോട്, വാണിയംപുഴ, കാഞ്ഞിരപ്പുഴ ഫോറസ്റ്റ് സ്‌റ്റേഷൻ സമുച്ചയങ്ങളുടെ ഉദ്ഘാടനം എന്നിവയാണ് മന്ത്രി നിർവഹിക്കുക. രാവിലെ ഒമ്പതിന്, പരിസ്ഥിതി സൗഹൃദ റൂട്ട് ട്രെയ്നറുകളിൽ വളർത്തിയെടുത്ത തൈകളുടെ സംസ്ഥാനതല വിതരണോദ്ഘാടനം നിലമ്പൂർ ഡി.എഫ്.ഒ ഓഫീസിൽ മന്ത്രി നിർവഹിക്കും. സംസ്ഥാനത്ത് ഓരോ വർഷവും പ്ലാസ്റ്റിക് കവറുകളിലൂടെ തൈകൾ വിതരണം ചെയ്യുന്നത് ഒഴിവാക്കുന്നതിനാണ് ചകിരിച്ചോറിൽ നിന്ന് റൂട്ട് ട്രെയ്നറുകൾ ഉത്പാദിപ്പിക്കുന്ന സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തിട്ടുള്ളത്. രാവിലെ 11ന് നിലമ്പൂരിലെ ചക്കിക്കുഴി ഫോറസ്റ്റ് സ്‌റ്റേഷൻ മന്ത്രി ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 12.10ന് എടക്കോട്, വാണിയംപുഴ, കാഞ്ഞിരപ്പുഴ തുടങ്ങിയ ഫോറസ്റ്റ് സ്‌റ്റേഷനുകളുടെ ഉദ്ഘാടനം എടക്കോട് ഫോറസ്റ്റ് സ്‌റ്റേഷനിൽ നടക്കുന്ന പരിപാടിയിൽ മന്ത്രി നിർവഹിക്കും.