നടപ്പാക്കുന്നത് 17 ലക്ഷത്തിലധികം രൂപ ചെലവിൽ
തിരൂരങ്ങാടി: വൈദ്യുതി ഉൽപ്പാദനത്തിലും ഉപഭോഗത്തിലും സ്വയം പര്യാപ്തത കൈവരിക്കാൻ തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്തിൽ സർക്കാർ സഹായത്തോടെ സോളാർ പദ്ധതി നടപ്പാക്കുന്നു. തദ്ദേശ സ്വയം ഭരണ വകുപ്പ് മുഖേന സംസ്ഥാന സർക്കാർ അനുവദിച്ച 17,20,916 രൂപ വിനിയോഗിച്ചാണ് തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ ഓഫ് ഗ്രിഡ്, ഓൺ ഗ്രിഡ് സോളാർ പദ്ധതികൾ നടപ്പാക്കുന്നത്. അനെർട്ടിന് കീഴിലെ അംഗീകൃത ഏജൻസിയുടെ മേൽനോട്ടത്തിലാണ് പ്രവൃത്തി. കൊവിഡ് കാരണം മാറ്റിവച്ച പ്രവൃത്തി അടുത്ത ആഴ്ച്ച തുടങ്ങുമെന്നും പദ്ധതി നിർവഹണ തുക മുഴുവനായും അനെർട്ടിന് കൈമാറിയതായും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.അബ്ദുൾ കലാം പറഞ്ഞു.
10 ലക്ഷം രൂപ ചെലവഴിച്ചാണ് ജെൽ ബാറ്ററി സൗകര്യമുള്ള ബാക്കപ്പ് ബാറ്ററിയോട് കൂടിയ ഓഫ് ഗ്രിഡ് സംവിധാനമൊരുക്കുക. 10 ലക്ഷം രൂപയിൽ മൂന്ന് ലക്ഷം രൂപ സബ്സിഡിയാണ്. ഈ മൂന്ന് ലക്ഷവും ബാക്കിയുള്ള ഏഴ് ലക്ഷത്തിലധികം രൂപയും ചേർത്ത് ഓൺഗ്രിഡ് പദ്ധതിയും നടപ്പാക്കും. ഓഫ് ഗ്രിഡ് സംവിധാനത്തിലൂടെ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലേക്കാവശ്യമായ മുഴുവൻ വൈദ്യുതിയും ഉൽപ്പാദിപ്പിക്കാനാകും. വൈദ്യുതി വിതരണം നിലച്ചാലും മുഴുവൻ സമയവും തടസ്സമില്ലാതെ സോളാർ വൈദ്യുതി ലഭ്യമാകുന്നതോടെ ഓഫീസിൽ എയർ കണ്ടീഷൻ അടക്കമുള്ളവ പ്രവർത്തിപ്പിക്കാനാകും. ഓൺഗ്രിഡ് സംവിധാനത്തിലൂടെ കെ.എസ്.ഇ.ബിയിലേക്ക് വൈദ്യുതി നൽകും. ഇതുവഴി വൈദ്യുതി ബില്ലിൽ ഗണ്യമായ കുറവുണ്ടാക്കാനും വരുമാനമുണ്ടാക്കാനുമാകും. ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് കെട്ടിടങ്ങൾക്ക് മുകളിലായി 5,000 സ്‌ക്വയർ ഫീറ്റ് വിസ്തൃതിയിൽ 15 വർഷം ഗ്യാരണ്ടിയുള്ള സോളാർ പാനലുകളും അനുബന്ധ സാമഗ്രികളും സജ്ജീകരിക്കും.
തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ നിലവിൽ ആറായിരവും അതിന് മുകളിലുമാണ് വൈദ്യുതിച്ചെലവ്. സോളാർ പദ്ധതി നടപ്പാക്കുന്നതോടെ ഈ ഇനത്തിലുള്ള സാമ്പത്തിക ചെലവ് ഇല്ലാതാകും. വിവിധ ആവശ്യങ്ങൾക്കായി ഓഫീസിലെത്തുന്നവർക്ക് തടസ്സമില്ലാതെ മുഴുവൻ സമയ സേവനവും ലഭിക്കും. സൗരോർജ്ജത്തിൽ നിന്ന് വൈദ്യുതി ഉൽപ്പാദനം വ്യാപകമാക്കാനുള്ള സർക്കാർ നയത്തിന്റെ ഭാഗമായാണ് തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്തിലും സോളാർ പദ്ധതി നടപ്പാക്കുന്നത്.