മലപ്പുറം: ഈ വർഷത്തെ ഹയർ സെക്കൻഡറി പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിക്കാനായി വിദ്യാർത്ഥികൾ മണിക്കൂറുകളോളം ജില്ലയിലെ അക്ഷയ സെന്ററുകളിൽ കാത്തു നിൽക്കേണ്ടി വരില്ല. അക്ഷയ സെന്ററുകളിൽ നിന്ന് വിതരണം ചെയ്യുന്ന അപേക്ഷാഫോമിൽ വിദ്യാർത്ഥികൾ തങ്ങളുടെ താത്പര്യത്തിനനുസരിച്ചുള്ള കോഴ്സുകളും സ്കൂളുകളും രേഖപ്പെടുത്തി സമർപ്പിച്ച് തിരിച്ചു പോരാം. അക്ഷയ കേന്ദ്രത്തിലെ ജീവനക്കാർ അപേക്ഷയിലെ വിവരങ്ങൾ വെബ്സെെറ്റിൽ എന്റർ ചെയ്ത ശേഷം അപ്‌ലോഡ് ചെയ്യും മുമ്പായി വിദ്യാർത്ഥിയെ വിളിച്ച് ഉറപ്പാക്കും. ഇതിലൂടെ വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും മണിക്കൂറുകൾ നീണ്ട കാത്തിരിപ്പ് ഒഴിവാക്കാം. ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ പാലിക്കാനും അക്ഷയ കേന്ദ്രങ്ങളിലുണ്ടാകുന്ന തിരക്ക് ഒഴിവാക്കാനും സാധിക്കും. വിവിധ അക്ഷയകേന്ദ്രങ്ങളുടെ നേതൃത്വത്തിൽ ഇതിനായി ഒരുക്കങ്ങൾ നടത്തിക്കഴിഞ്ഞു.ഇതിനായി കഴിഞ്ഞ തവണത്തെ പോലെ വിദ്യാർത്ഥികളുടെ കൈയിൽ നിന്ന് 70 രൂപ സർവീസ് ചാർജ്ജ് ഈടാക്കും. അപേക്ഷകൾ ഓൺലെെനായി നൽകാമെങ്കിലും അപേക്ഷിക്കുമ്പോഴുണ്ടാകുന്ന സങ്കീർണ്ണത ഒഴിവാക്കാനായി അക്ഷയ സെന്ററുകളെയാണ് വിദ്യാർത്ഥികൾ ആശ്രയിക്കാറ്.
ഇതിലൂടെ
1. കാത്തിരുന്ന് മുഷിയണ്ട
2. ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ പാലിക്കാം
3. തിരക്ക് ഒഴിവാക്കാം.
പുതിയ സംവിധാനത്തിലൂടെ വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും സമ്പർക്കവുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കാനാവും
അക്ഷയ സംരഭകൻ