പെരിന്തൽമണ്ണ: പ്രണയം മൂത്ത കമിതാക്കൾ അഡംബര ജീവിതത്തിന് പണമുണ്ടാക്കാൻ കണ്ടെത്തിയത് വഴിയാത്രക്കാരായ സ്ത്രീകളുടെ മാലപൊട്ടിക്കൽ. കാമുകന്റെ ബൈക്കിൽ മഴക്കോട്ടണിഞ്ഞ് പിന്നിലിരുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയാണ് മാലപൊട്ടിച്ചത്. കാമുകൻ ജയിലിലായി. രണ്ടാംപ്രതിയായ കാമുകിയെ കേസെടുത്തശേഷം മാതാപിതാക്കൾക്കൊപ്പം വിട്ടു.
മലപ്പുറം പടിഞ്ഞാറ്റുമുറി സ്വദേശി ചെമ്പ്രത്ത് വീട്ടിൽ ശ്രീരാഗാണ് (23) കാമുകൻ. ചെറുപ്പം മുതലേ പെൺകുട്ടിയുമായി അടുത്ത പരിചയമുണ്ടായിരുന്നു. ആഡംബര ജീവിതം സ്വപ്നം കണ്ടാണ് കവർച്ചയ്ക്കിറങ്ങിയതെന്ന് പൊലീസിനോട് പറഞ്ഞു.
23ന് വൈകിട്ട് അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്രത്തിന് സമീപം റോഡിൽ വച്ച് വഴിയാത്രക്കാരിയുടെ മാല പൊട്ടിച്ചെടുത്ത് ഇരുവരും രക്ഷപ്പെട്ടെങ്കിലും സി.സി.ടി.വി ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ നിന്നു ലഭിച്ച വിവരങ്ങളും കെണിയായി. മാലപൊട്ടിച്ചത് പെൺകുട്ടിയാണെന്ന് അറിഞ്ഞത് പിന്നീടാണ്.വാടകയ്ക്കെടുത്ത കാറിൽ വയനാട്ടിലേക്ക് കടക്കാനായിരുന്നു ശ്രമം. അതിനുമുമ്പ് പൊലീസ് പിടികൂടി. മലപ്പുറത്തെ ജുവലറിയിൽ വിറ്റ സ്വർണം പൊലീസ് കണ്ടെടുത്തു. വാടകയ്ക്കെടുത്ത ബൈക്കാണ് കവർച്ചയ്ക്കുപയോഗിച്ചത്.