02-mockdrill
വെള്ളപ്പൊക്ക ദുരന്തനിവാരണവുമായി ബന്ധപ്പെട്ട് ഇൻസിഡന്റ് റെസ്‌പോസ് സിസ്റ്റത്തിന്റെ ഭാഗമായി പെരിങ്ങര കോൺകോട് കടവിൽ നടത്തിയ മോക്ഡ്രില്ലിൽ നിന്ന്.

തിരുവല്ല: ശക്തമായ മഴയില്‍ ചാത്തങ്കരി വളവനാരി പ്രദേശത്ത് അപ്രതീക്ഷിത 'വെള്ളപ്പൊക്കം'. വെള്ളത്തിനടിയിലായ 20പേരെ നാലു 'പുനരധിവാസ ക്യാമ്പുകളി'ലേക്ക് മാറ്റി. ഇവരില്‍ രണ്ടുപേരെ കൊവിഡ് ലക്ഷണങ്ങളെതുടര്‍ന്ന് പ്രത്യേക ക്യാമ്പിലേക്കി. ഇന്നലെ രാവിലെയായിരുന്നു വെള്ളം പൊങ്ങിയതും അടിയന്തരമായി രക്ഷാപ്രവര്‍ത്തനം നടത്തിയതും. പൊലീസും ഫയര്‍ഫോഴ്സും ആരോഗ്യപ്രവര്‍ത്തകരും റവന്യു ഉദ്യോഗസ്ഥരും ചേര്‍ന്നുനടത്തിയ 'രക്ഷാപ്രവര്‍ത്തനം' ഒന്നരമണിക്കൂര്‍ നീണ്ടുനിന്നു.

വെള്ളപ്പൊക്ക ദുരന്തനിവാരണവുമായി ബന്ധപ്പെട്ട് പെരിങ്ങര ഗ്രാമപഞ്ചായത്തിലെ കോണ്‍കോട് കടവില്‍ നടത്തിയ മോക്ഡ്രില്ലിലാണ് വെള്ളപ്പൊക്ക സാഹചര്യത്തിലെ രക്ഷാപ്രവര്‍ത്തനം സംഘടിപ്പിച്ചത്. വെള്ളപ്പൊക്കത്തില്‍ മുങ്ങിത്താഴ്ന്ന യുവാവിനെ രക്ഷപ്പെടുത്താന്‍ സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥര്‍ കോണ്‍കോട് കടവില്‍നിന്ന് ഡിങ്കിബോട്ടുകള്‍ ഇറക്കിയപ്പോള്‍ ആദ്യം നാട്ടുകാർ അമ്പരന്നു. മുൾമുനയിൽ നടന്ന രക്ഷാപ്രവർത്തനം മോക്ഡ്രിൽ ആണെന്ന് അറിയാതെ ആകാംക്ഷയോടെ പലരും കണ്ടുനിന്നു. കൊവിഡ് സാഹചര്യത്തില്‍ യഥാര്‍ത്ഥ വെള്ളംപ്പൊക്കം ഉണ്ടായാല്‍ എങ്ങനെയാകും രക്ഷാപ്രവര്‍ത്തനം നടത്തേണ്ടത് എന്നതിന്റെ നേര്‍സാക്ഷ്യമായിരുന്നു മോക്ഡ്രില്‍.

താലൂക്ക്തല റെസ്പോണ്‍സിബിള്‍ ഓഫീസര്‍കൂടിയായ സബ് കളക്ടര്‍ ഡോ.വിനയ് ഗോയലിന്റെ നേതൃത്വത്തിലായിരുന്നു മോക്ഡ്രില്‍. .അസി.കളക്ടര്‍ വി.ചെല്‍സാ സിനി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനിമോള്‍ജോസ്, ദുരന്തനിവാരണവിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ബി.രാധാകൃഷ്ണന്‍, ഐ.ആര്‍.എസ് ഇന്‍സിഡന്റ് കമാണ്ടര്‍കൂടിയായ തിരുവല്ല തഹസില്‍ദാര്‍ മിനി കെ.തോമസ്, ജില്ലാ ഫയര്‍ഓഫീസര്‍ വിസി വിശ്വനാഥ്, ഡിവൈ.എസ്.പി ടി.രാജപ്പന്‍, പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തംഗം അഡ്വ.സതീഷ് ചാത്തങ്കരി, ഡെപ്യൂട്ടി ഇന്‍സിഡന്റ് കമാണ്ടര്‍ പുളിക്കീഴ് ബി.ഡി.ഓ ടി.ബീനാകുമാരി, പത്തനംതിട്ട ഫയര്‍സ്റ്റേഷന്‍ ഓഫീസര്‍ വി.വിനോദ്കുമാര്‍, താലൂക്ക് ആശുപത്രി ആര്‍.എം.ഒ ഡോ.അരുണ്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി.രാജേന്ദ്രന്‍, ദുരന്തനിവാരണവിഭാഗം ജൂനിയര്‍ സൂപ്രണ്ടന്റ് സുരേഷ്കുമാര്‍, പെരിങ്ങര വില്ലേജ് ഓഫീസര്‍ ജലജകുമാരി, സബ് ആര്‍.ടി.ഒ ബി. ബിജു, സബ് ഇന്‍സ്പെക്ടര്‍ ബി.എസ്. ആദര്‍ശ്, തിരുവല്ല സ്റ്റേഷന്‍ ഓഫീസര്‍ പി.ബി. വേണുകുട്ടന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.