ഇളമണ്ണൂർ (അടൂർ): മൂന്നുദിവസം പ്രായമുള്ള പെൺകുഞ്ഞിനെ മരുതിമൂട് സെന്റ് ജോർജ് കാത്തലിക്ക് പള്ളിക്ക് മുന്നിൽ ഉപേക്ഷിച്ച കേസിൽ യുവതിയും കാമുകനും അറസ്റ്റിലായി. ഏനാദിമംഗലം മാരൂർ മംഗലത്ത് പുത്തൻവീട്ടിൽ ഒാട്ടോറിക്ഷ ഡ്രൈവർ എ.അജയ് (32), കുഞ്ഞിന്റെ അമ്മ മാരൂർ ഒഴുകുപാറ കിഴക്കേതിൽ ലിജ (33) എന്നിവരെയാണ് അടൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജൂൺ 30ന് പുലർച്ചെ കുരിശടിയിൽ മെഴുകുതിരി കത്തിക്കാനെത്തിയവരാണ് തുണിയിൽ പൊതിഞ്ഞനിലയിൽ കുഞ്ഞിനെ കണ്ടത്. ഇവർ വിവരം അറിയിച്ചതനുസരിച്ച് പൊലീസെത്തി കുഞ്ഞിനെ ഏറ്റെടുത്ത് ജില്ലാ ശിശുക്ഷേമ സമിതിക്ക് കൈമാറി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലാകുന്നത്. പള്ളിയുടെ മുമ്പിലെ കാമറ പ്രവർത്തിക്കാത്തത് അന്വേഷണത്തിന് തടസമായി. തുടർന്ന് പത്തനാപുരം മുതൽ അടൂർ വരെയുള്ള വിവിധ വ്യാപാര സ്ഥാപനങ്ങളുടെയും വീടുകളുടെയും മുമ്പിൽ സ്ഥാപിച്ചിരുന്ന 45 കാമറകളിലെ ദൃശ്യങ്ങൾ പരിശോധിച്ച് സംശയാസ്പദമായി കണ്ട വാഹനങ്ങൾ നിരീക്ഷിക്കുകയായിരുന്നു. അർദ്ധരാത്രിയിൽ അജയ്‌യുടെ ഓട്ടോറിക്ഷ മാരൂർ ഭാഗത്തേക്ക് പോകുന്നതായുള്ള സി.സി ടിവി ദൃശ്യമാണ് കേസിന് തുമ്പുണ്ടാക്കിയത്. ലിജയെ ഇന്നലെ വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്തു. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അജയ്‌യെയും ഒാട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു.
ആദ്യവിവാഹം വേർപിരിഞ്ഞ ഇരുവരും അടുപ്പത്തിലായിരുന്നുവെന്നും ഗർഭിണിയായ ശേഷം ലിജ പുറത്തിറങ്ങാതെ വീട്ടിൽ കഴിയുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. വീട്ടിലായിരുന്നു പ്രസവം.
അടൂർ സി.ഐ യു.ബിജു, എസ്.ഐ അനൂപ്, വനിതാ സീനിയർ സിവിൽ പൊലീസ് ഓഫീസർ റഷീദാ ബീഗം, സിവിൽ പൊലീസ് ഓഫീസർമാരായ അനുരാഗ് മുരളീധരൻ, ശരത്ത്, സുരേഷ് എന്നിവ രുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.