പത്തനംതിട്ട: ജില്ലയിൽ റാപിഡ് ആന്റിജൻ ടെസ്റ്റിലൂടെ വേഗത്തിൽ കൊവിഡ് രോഗികളെ കണ്ടെത്താനുള്ള പ്രവർത്തനം ആരംഭിച്ചു. ജൂലായ് 10 ന് ആരംഭിച്ച റാപിഡ് ടെസ്റ്റിൽ 286 പേരുടെ സ്രവം പരിശോധിച്ചു. ഇതുവരെ 28 പേരുടെ പരിശോധനാ ഫലം പോസിറ്റീവാണ്. 10ന് നാലു പേർക്കും ഇന്നലെ 24 പേർക്കും കൊവിഡ് രോഗം സ്ഥിരീകരിച്ചു. സ്രവ പരിശോധനയിലൂടെ 15 മിനിറ്റിനുള്ളിൽ രോഗ സ്ഥിരീകരണം നടത്താം എന്നുള്ളതാണ് റാപിഡ് ആന്റിജൻ ടെസ്റ്റിന്റെ പ്രത്യേകത. കൊറോണ വൈറസിന്റെ ആന്റിജൻ പരിശോധിക്കുന്നതിനെയാണ് റാപിഡ് ആന്റിജൻ ടെസ്റ്റ് എന്നു പറയുന്നത്. ഇതിലൂടെ രോഗമുള്ള വ്യക്തിയെ വേഗത്തിൽ കണ്ടെത്താനാകും. എന്നാൽ, ടെസ്റ്റിന്റെ ഫലം നെഗറ്റീവ് ആണെങ്കിൽ ക്വാറന്റൈൻ തുടരേണ്ടതും കൊവിഡ് 19 രോഗലക്ഷണങ്ങൾ ഉണ്ടോ എന്നത് ശ്രദ്ധിക്കേണ്ടതുമാണ്. റാപിഡ് ടെസ്റ്റിൽ പരിശോധനാ ഫലം നെഗറ്റീവ് ആയതിനു ശേഷം രോഗലക്ഷണങ്ങൾ കണ്ടെത്തിയാൽ റിവേഴ്‌സ് ട്രാൻസ്‌ക്രിപ്‌റ്റൈസ് പോളിമെറൈസ് ചെയിൻ റിയാക്ഷനിലൂടെ (ആർ.ടി.പി.സി.ആർ) രോഗ സ്ഥിരീകരണം നടത്താം. ഉറവിടമില്ലാതെ രോഗികൾ ഉണ്ടാകുന്ന സാഹചര്യത്തിൽ കണ്ടെയ്ൻമെന്റ് സോണുകളിലേയും ഹോട്ട് സ്‌പോട്ടുകളിലേയും രോഗം സ്ഥിരീകരിച്ചവരുമായി ബന്ധമുള്ള പ്രൈമറി, സെക്കൻഡറി കോണ്ടാക്ടുകളെയും ആശാ പ്രവർത്തകർ കണ്ടെത്തുന്ന രോഗലക്ഷണമുള്ളവരെയും റാപിഡ് ടെസ്റ്റിന് വിധേയരാക്കും. ജില്ലയിൽ കുമ്പഴ നഗര പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് റാപിഡ് ടെസ്റ്റ് നടത്തി വരുന്നത്.