കോന്നി : മൂന്ന് പെൺജീവിതങ്ങൾ ട്രെയിൽവേ ട്രാക്കിൽ ഒടുങ്ങിയിട്ട് ഇന്ന് അഞ്ച് വർഷം. ദുരൂഹത നിറഞ്ഞ മരണങ്ങൾ ഒട്ടേറെ ചോദ്യങ്ങൾ ബാക്കിയാക്കുമ്പോൾ ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷണം മതിയാക്കി. കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടികളുടെ ബന്ധുക്കൾ സർക്കാരിന് നിവേദനം നൽകിയിട്ടുണ്ട്. ഈ നിവേദനം സർക്കാർ തള്ളാത്തത് മാത്രമാണ് ഏക പ്രതീക്ഷ.
തെങ്ങുംകാവ് പുത്തൻപറമ്പിൽ രവികുമാറിന്റെ മകൾ രാജി (17), ഐരവൺ പുതുമല രാമചന്ദ്രന്റെ മകൾ ആതിര.എസ്.നായർ (17), ഐരവൺ തോപ്പിൽ ലക്ഷംവീട് കോളനിയിൽ കെ. സുരേഷിന്റെ മകൾ ആര്യ.കെ.സുരേഷ് (17) എന്നിവരാണ് മരിച്ചത്. കോന്നി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളായിരുന്നു ഇവർ.
സ്കൂളിലേക്ക് പോയവർ....
2015 ജൂലൈ 9ന് സ്‌കൂളിലേക്ക് പുറപ്പെട്ട മൂവരെയും കാണാതാകുകയായിരുന്നു. വൈകിട്ട് വീട്ടിലേക്ക് മടങ്ങിയെത്താതിരുന്നതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നാടുവിട്ട വിവരം അറിയുന്നത്. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ബംഗളുരുവിൽ എത്തിയതായി സൂചന ലഭിച്ചു. റെയിൽവേ സ്റ്റേഷനുകളിലും ബംഗളുരുവിലും അന്വേഷണം നടത്തിയെങ്കിലും കണ്ടെത്തിയില്ല. ഇവർ വിറ്റ ടാബും അത് വാങ്ങിയ കടക്കാരനെയും കണ്ടെത്തിയെങ്കിലും കുട്ടികളെപ്പറ്റി വിവരം ലഭിച്ചില്ല. ജൂലായ് 13ന് ഒറ്റപ്പാലം മങ്കരയ്ക്ക് സമീപം റെയിൽവേ ട്രാക്കിൽ നിന്ന് രാജി, ആതിര എന്നിവരുടെ മൃതദേഹവും കുറെ അകലെയായി ഗുരുതര പരിക്കുകളോടെ ആര്യയെയും കണ്ടെത്തി. തൃശൂർ മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന ആര്യയും ഒരാഴ്ചയ്ക്ക് ശേഷം മരിച്ചു.
ആത്മഹത്യയെന്ന് പൊലീസ് നിഗമനം
കോന്നി സി.ഐയുടെ നേതൃത്വത്തിൽ ആരംഭിച്ച അന്വേഷണം നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് ഐ.ജിയായിരുന്ന ബി. സന്ധ്യയും റേഞ്ച് ഐ.ജി.ആയിരുന്ന മനോജ് ഏബ്രഹാമും ഏറ്റെടുത്തു. ഫോറൻസിക്, പോസ്റ്റ്മോർട്ടം റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ പെൺകുട്ടികളുടെ മരണം ആത്മഹത്യയാണെന്ന നിഗമനത്തിൽ പൊലീസ് എത്തി. ബാഹ്യ ഇടപെടലും ലൈംഗിക അതിക്രമങ്ങളും ഉണ്ടായിട്ടില്ലെന്ന കാരണം പറഞ്ഞ് കേസ് അവസാനിപ്പിച്ചു.
പൊലീസ് വഴിയെ ക്രൈംബ്രാഞ്ചും
പൊലീസ് അന്വേഷണം തൃപ്തികരമല്ലാത്തതിനെ തുടർന്ന് വീട്ടുകാർ ഹൈക്കോടതിയെ സമീപിച്ചു. ഇതേ തുടർന്ന് ക്രൈംബ്രാഞ്ചിനെ അന്വേഷണം ഏൽപ്പിച്ചെങ്കിലും യാതൊരു പുരോഗതിയുമുണ്ടായില്ല. പൊലീസ് സഞ്ചരിച്ച അതേ വഴികളിലൂടെയാണ് ഇവരും പോയത്. ഇപ്പോൾ അന്വേഷണം നിലച്ചിരിക്കുകയാണ്.
ചുരുളഴിയേണ്ട രഹസ്യങ്ങൾ
ലോക്കൽ പൊലീസിനും ക്രൈംബ്രാഞ്ചിനും കണ്ടെത്താൻ കഴിയാഞ്ഞത് പ്രധാനമായും നാല് ചോദ്യങ്ങൾക്കുള്ള ഉത്തരമാണ്. സി.ബി.ഐയെ അന്വേഷണം ഏൽപ്പിച്ചാലും കണ്ടെത്തേണ്ടതും ഇതേ ഉത്തരങ്ങളാണ്.
1. പെൺകുട്ടികൾ എന്തിന് പോയി ?
2. ബംഗളുരുവിലേക്ക് ക്ഷണിച്ചതാര് ?
3. ബംഗളുരു യാത്രയുടെ ലക്ഷ്യം ?
4. മൂവരും എന്തിന് ജീവനൊടുക്കണം?