ചെങ്ങന്നൂർ: കൊവിഡ് നീരീക്ഷണത്തിൽ കഴിഞ്ഞവർക്കൊപ്പം താമസിച്ച വയോധികൻ മരിച്ചു. സ്രവ പരിശോധനയിൽ ഇയാൾക്ക് കൊവിഡാണെന്ന് സ്ഥിരീകരിച്ചു.

തിട്ടമേൽ കമ്പടിവില്ലയിൽ വാടകയ്ക്ക് താമസിക്കുന്ന തെങ്കാശി സ്വദേശി ദീനൂരി (55) ആണ് മരിച്ചത്. നെഞ്ചുവേദനയും ശ്വാസം മുട്ടലും അനുഭവപ്പെട്ടതിനെത്തുടർന്ന് 22ന് ദീനുരിയെ ചെങ്ങന്നൂർ ഗവ.ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.നില വഷളായതോടെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തുടർന്നാണ് സ്രവം പരിശോധിച്ചത്. നേരത്തെ ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയനായ ആളായിരുന്നു ദീനൂരി.
മുത്തുക്കുട നിർമ്മാണവും അനുബന്ധ ജോലികളും ചെയ്തുവരികയായിരുന്നു. ഇടയ്ക്ക് നാട്ടിലായിരുന്ന ദീനൂരി ലോക് ഡൗണിനു ശേഷം ജൂൺ അഞ്ചിന് ഭാര്യക്കും മക്കൾക്കുമൊപ്പം മടങ്ങിയെത്തി ക്വാറന്റൈനിലായിരുന്നു. അന്ന് ഫലം നെഗറ്റീവായിരുന്നു.
ജൂൺ 28ന് ബന്ധുക്കളായ രണ്ടുപേർ തെങ്കാശിയിൽ നിന്നെത്തി ഇവർക്കൊപ്പം താമസം തുടങ്ങി. ക്വാറന്റൈനിലായിരുന്ന ഇവർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
ദിനൂരിയുടെ സംസ്‌കാരം പിന്നീട്. ഭാര്യ ഷാജഹാൻ, മക്കൾ: മുഹമ്മദ് സായി കനി, അബ്ദുൾ ഫാസിസ്‌