കൊല്ലം: ജില്ലയിലെ കൊവിഡ് ഫസ്റ്റ് ലൈൻ ചികിത്സാ കേന്ദ്രം കൊട്ടാരക്കര വാളകം മേഴ്സി ആശുപത്രിയിൽ സജ്ജമായി. കൊവിഡ് ആശുപത്രിയായ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ രോഗികളുടെ എണ്ണം കൂടിയതിനാലാണ് ഫസ്റ്റ് ലൈൻ ചികിത്സാ കേന്ദ്രം പ്രവർത്തനക്ഷമമാക്കിയത്. പാരിപ്പള്ളി മെഡി. കോളേജിലെ രോഗികളിൽ ലക്ഷണങ്ങൾ ഇല്ലാത്തവരെയും കുറഞ്ഞ രോഗ ലക്ഷണങ്ങൾ ഉള്ളവരെയുമാണ് ഫസ്റ്റ് ലൈൻ സെന്ററിലേക്ക് മാറ്റുന്നത്. ഫസ്റ്റ് ലൈൻ ചികിത്സാ കേന്ദ്രം സൂപ്രണ്ടായി ഉമ്മന്നൂർ പ്രാഥമിക ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. രോഹനെയും നോഡൽ ഓഫീസറായി ഡോ. ഗിരണിനെയും നിയമിച്ചു. ഇവിടെ ആരോഗ്യ വകുപ്പ് ആധുനിക ചികിത്സാ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
ആധുനിക സൗകര്യങ്ങളോടെ ഫസ്റ്റ് ലൈൻ ചികിത്സാ കേന്ദ്രം
1. നാലു നിലകളിലായി 100 കിടക്കകൾ
2. അടുത്തുള്ള രണ്ട് കെട്ടിടങ്ങൾ കൂടി ഏറ്റെടുക്കുന്നതോടെ 150 കിടക്കകളാകും
3. നാല് ഷിഫ്റ്റുകളിലായി 24 മണിക്കൂറും ജീവനക്കാരുടെ സേവനം
4. ഡോക്ടർമാർ ഉൾപ്പെടെയുള്ള എല്ലാ ജീവനക്കാരും തുടർച്ചയായി 10 ദിവസം ഡ്യൂട്ടിയിൽ
5. പിന്നീട് ഏഴ് ദിവസം നിരീക്ഷണത്തിൽ പോകും
6. ഗുരുതര രോഗലക്ഷണങ്ങളുള്ളവരെ കൊവിഡ് ആശുപത്രിയിലേക്ക് മാറ്റാൻ ഏത് സമയവും ആംബുലൻസ്
7. എല്ലാവർക്കും ടോയിലറ്റ് സൗകര്യമുള്ള മുറികൾ
8. കിടക്കവിരി , ബെഡ്കവർ, ടൗവൽ, തലയിണ, ബക്കറ്റ്, സോപ്പ് തുടങ്ങിയവ അടങ്ങിയ കിറ്റ് നൽകും
9. കുടിവെള്ളത്തിനായി വാട്ടർ പ്യൂരിഫയർ, ചൂടുവെള്ളം ലഭിക്കുന്നതിനായി വാട്ടർ ഹീറ്റർ
10. സമീകൃത പോഷകാഹാരം മൂന്ന് നേരവും ലഭ്യമാകുന്ന ഡയറ്റ് മെനു
11. ദിവസം മുഴുവൻ ടെലിഫോൺ, ഇന്റർനെറ്റ് സൗകര്യം