ജില്ലാ പ്രസിഡന്റ് ഉൾപ്പെടെയുള്ളവർക്ക് പരിക്ക്
കൊല്ലം: നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യുവമോർച്ച നടത്തിയ കളക്ടറേറ്റ് മാർച്ചിനിടെ സംഘർഷം. താലൂക്ക് ഓഫീസ് പരിസരത്ത് നിന്നാരംഭിച്ച മാർച്ച് കളക്ടറേറ്റിന് മുന്നിൽ പൊലീസ് ബാരിക്കേഡ് കെട്ടി തടഞ്ഞു.
പൊലീസ് വലയം ഭേദിച്ച് മുദ്രാവാക്യം വിളികളുമായി കളക്ടറേറ്റിനുള്ളിലേക്ക് കയറിയ ജില്ലാ പ്രസിഡന്റ് വിഷ്ണു പട്ടത്താനം ഉൾപ്പെടെയുള്ളവരെ പൊലീസ് ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്തുനീക്കി. ജില്ലാ പ്രസിഡന്റ് വിഷ്ണു പട്ടത്താനം, പ്രവർത്തകരായ ജമുൻ ജഹാംഗീർ, പ്രണവ് താമരക്കുളം എന്നിവർക്ക് പോലീസിന്റെ ബലപ്രയോഗത്തിൽ പരിക്കേറ്റു. ഇതിന് പിന്നാലെ പ്രവർത്തകർ കളക്ടറേറ്റിന്റെ പ്രധാന കവാടം ഉപരോധിച്ചു.
യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ബി.എൽ. അജേഷ് ഉപരോധം ഉദ്ഘാടനം ചെയ്തു. ബി.ജെ.പി ജില്ലാ സെക്രട്ടറി വി.എസ്. ജിതിൻദേവ്, യുവമോർച്ച ജില്ലാ വൈസ് പ്രസിഡന്റ് ബബുൽ ദേവ് എന്നിവർ സംസാരിച്ചു.
കളക്ടറേറ്റ് കവാടം ഉപരോധിച്ച പ്രവർത്തകരെയും പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. പരിക്കേറ്റവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.