covid

പൊലീസ് ഇരുവരെയും പിടികൂടി വീണ്ടും നിരീക്ഷണത്തിലാക്കി

കൊല്ലം: ഗൃഹനിരീക്ഷണം അവഗണിച്ച് ബൈക്കിൽ കറങ്ങി നടന്നതിന് സർക്കാർ നിരീക്ഷണ കേന്ദ്രത്തിലാക്കിയിരുന്ന സഹോദരങ്ങൾ വീണ്ടും പുറത്ത് ചാടി. ചവറ കോട്ടക്കകം ആക്കാടിയിൽ ശ്രീശൈലത്തിൽ സച്ചിൻ, സഹോദരൻ സ‌‌ഞ്ജയ് എന്നിവരാണ് ജില്ലാ ആശുപത്രിയിലെ നിരീക്ഷണ കേന്ദ്രത്തിൽ നിന്ന് ഇന്നലെ രാവിലെ ചാടിപ്പോയത്. ജില്ലാ ആശുപത്രിയിൽ നിന്ന് നടന്ന് സെന്റ് ജോസഫ് ജംഗ്ഷനിലെത്തി ഓട്ടോ വിളിച്ച് ഇരുവരും ചവറയിലെ വീട്ടിലേക്ക് പോവുകയായിരുന്നു. കൊല്ലം ഈസ്റ്റ് പൊലീസും ആരോഗ്യ പ്രവർത്തകരും അറിയിച്ചതനുസരിച്ച് ആംബുലൻസുമായി ഇവരുടെ വീട്ടിലെത്തിയ ചവറ പൊലീസ് ഇരുവരെയും പിടികൂടി വീണ്ടും ജില്ലാ ആശുപത്രിയിലെ നിരീക്ഷണ കേന്ദ്രത്തിലാക്കി. ഇരുവർക്കുമെതിരെ നിരീക്ഷണം ലംഘിച്ചതിന് ഈസ്റ്റ് പൊലീസ് കേസെടുത്തു. ഈ മാസം ഏഴിന് ഹിമാചൽ പ്രദേശിൽ നിന്നാണ് സച്ചിൻ നാട്ടിലെത്തിയത്. കൂടെ ഒരു വിദേശ വനിതയടക്കം രണ്ട് സുഹൃത്തുക്കളും ഒപ്പമുണ്ടായിരുന്നു. ഇവരെ പിന്നീട് ആരോഗ്യ പ്രവർത്തകർ ഇടപെട്ട് എറണാകുളത്തെ സർക്കാർ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. തുടർന്നാണ് സച്ചിനൊപ്പം ഇവരുമായി സമ്പർക്കത്തിലേർപ്പെട്ട സഹോദരൻ സഞ്ജയും നിരീക്ഷണത്തിൽ പോകാൻ ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചത്. എന്നാൽ ഇത് അവഗണിച്ച് ഇവരുവരും ബൈക്കിൽ നാട് ചുറ്റിയതിനെ തുടർന്നാണ് ചവറ പൊലീസ് കേസെടുത്ത് ജില്ലാ ആശുപത്രിയിലെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയത്.