പത്തനാപുരം: ചെമ്പനരുവി മുളന്താനത്ത്പടിയിൽ പുലി ഇറങ്ങി ആടിനെ കടിച്ചു കൊന്നു.
സുധാ ഭവനിൽ പുഷ്ക്കരന്റെ വീട്ടിലെ തൊഴുത്തിൽ കെട്ടിയിരുന്ന ഗർഭിണിയായ ആടിനെയാണ് പുലി കൊന്നത്. ശബ്ദം കേട്ട് വീട്ടുകാർ ഉണർന്നപ്പോൾ പുലി ഓടിപ്പോകുന്നത് കണ്ടു.
കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. കാട്ടാനശല്യത്തിനൊപ്പം പുലിയും ജനവാസമേഖലയിൽ ഇറങ്ങുന്നത് പതിവായതോടെ ആശങ്കയിലാണ് നാട്ടുകാർ. മുള്ളുമല ഗിരിജൻ കോളനിയിലും അടുത്തിടെ പുലിയെ കണ്ടിരുന്നു. പുലിയെ കാണുന്നത് നിത്യസംഭവമായതോടെ പകൽ സമയങ്ങളിൽപോലും പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണെന്ന് നാട്ടുകാർ പറയുന്നു. പുലിയുടെ സാന്നിധ്യമുറപ്പിച്ചതോടെ പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു.