covid-19

കൊല്ലം: ശാസ്‌താംകോട്ടയിൽ കൊവിഡ് സമൂഹവ്യാപന സാദ്ധ്യത. ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും പൊലീസും ഇവിടെ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. ശാസ്താംകോട്ടയിലും പരിസര പ്രദേശങ്ങളിലും കൂടുതൽ പേർക്ക് വരും ദിവസങ്ങളിൽ രോഗ ബാധ സ്ഥിരീകരിക്കാൻ സാദ്ധ്യതയുണ്ടെന്നാണ് ആരോഗ്യ വകുപ്പിന്റെ അനുമാനം. ആഞ്ഞിലിമൂട് ചന്തയിലെ മത്സ്യവ്യാപാരിയുമായി സമ്പർക്കത്തിലേർപ്പെട്ടവരെ പൂർണമായും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇവിടെയുള്ള പരമാവധി പേരെ ആന്റി ബോഡി ടെസ്റ്റിന് വിധേയമാക്കുകയാണ്.

കർശന നിയന്ത്രണങ്ങൾ

ആഞ്ഞിലിമൂട്ടിലെ മാർക്കറ്റിലെ മത്സ്യ വ്യാപാരിയിൽ നിന്ന് സമ്പർക്കത്തിലൂടെ രോഗം പിടിപെട്ടവരുടെ എണ്ണം വർദ്ധിച്ചതോടെ സമൂഹ വ്യാപനം തടയുന്നതിന് സമീപ പഞ്ചായത്തുകൾ കർശന നടപടികൾ തുടങ്ങി. ജൂൺ 20 മുതൽ ജൂലായ് 3 വരെ ആഞ്ഞിലിമൂട്ടിലെ മാർക്കറ്റിൽ പോയവർ ആരോഗ്യ പ്രവർത്തകരുമായി ബന്ധപ്പെട്ട് സ്രവ പരിശോധന നടത്തണം. പൊതുസ്ഥലങ്ങളിലും കളിസ്ഥലങ്ങളിലും കൂട്ടം കൂടുന്നതും ഹോം ട്യൂഷൻ ഉൾപ്പെടയുള്ള പരിശീലനങ്ങളും വിലക്കിയിട്ടുണ്ട്.

ഇടറോഡുകൾ അടച്ചു

പ്രധാന പാതയ്ക്ക് പുറമെ ശാസ്താംകോട്ട പഞ്ചായത്തിലെ ഇടറോഡുകളും കശുഅണ്ടി ഫാക്ടറികളും പൂർണമായും അടച്ചു. ആഞ്ഞിലിമൂട്ടിലെ മുഴുവൻ കടകളും അടച്ചു. സമ്പർക്കത്തിലൂടെ രോഗവ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ പടിഞ്ഞാറെ കല്ലട, മൈനാഗപ്പള്ളി, ശാസ്താംകോട്ട പഞ്ചായത്തുകളിലെ തൊഴിലുറപ്പ് പണികൾ പൂർണമായും നിറുത്തിവച്ചു. ശൂരനാട് തെക്ക് പഞ്ചായത്തിൽ കണ്ടെയ്ൻമെന്റ് സോണായ 10, 13 വാർഡുകളിലെയും രോഗിയുമായി സമ്പർക്കമുണ്ടായതായി കരുതുന്ന അഞ്ചാം വാർഡിലെയും തൊഴിലുറപ്പ് ജോലികളും നിറുത്തിവച്ചു.


യോഗം ചേർന്നു.

ശാസ്താംകോട്ട പഞ്ചായത്തിൽ സമ്പർക്കത്തിലൂടെ രോഗവ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ കോവൂർ കുഞ്ഞുമോൻ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നു. വിദഗ്ദ്ധ സംഘത്തിലെ ഡോ. വിൻസി, ഡോ. പ്രതിഭ ,ശാസ്താംകോട്ട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഐ. നൗഷാദ്, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ഷഹന സൈജു. ആർ.എം.ഒ ഡോ. അനൂപ്, ഡോ. അമൽഘോഷ്. ഗ്രാമ പഞ്ചായത്ത് അംഗം എസ്. ദിലീപ് കുമാർ എന്നിവർ പങ്കെടുത്തു.