moh
മോഹനൻ സ്കൂട്ടറിൽ സഞ്ചരിക്കുന്ന സിസി ടിവി ദൃശ്യം

തിരുവനന്തപുരം: രണ്ടുമാസം മുമ്പ് പട്ടാപ്പകൽ റോഡിലൂടെ യാത്രചെയ്യുന്നതിനിടെ കാണാതായ ധനകാര്യ സ്ഥാപന ജീവനക്കാരൻ ആര്യനാട് സ്വദേശി മോഹനന്റെ തിരോധാനത്തിന് തുമ്പുണ്ടാക്കാൻ ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. തിരുവനന്തപുരം റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി പ്രമോദ് കുമാറിന്റെ നേതൃത്വത്തിലുളള സംഘത്തിനാണ് അന്വേഷണ ചുമതല. ആര്യനാട് സി.ഐയുടെ നേതൃത്വത്തിലുള്ള ലോക്കൽ പൊലീസ് അന്വേഷണത്തിൽ നിർണായക സൂചനകളൊന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് റൂറൽ എസ്.പി ബാലചന്ദ്രന്റെ നിർദേശാനുസരണം കേസ് ജില്ലാ ക്രൈംബ്രാഞ്ചിന് വിട്ടത്. അതോടെ വരും ദിവസങ്ങളിൽ മോഹനന്റെ തിരോധാനം സംബന്ധിച്ച ദുരൂഹതകൾക്കും സംശയങ്ങൾക്കും ഉത്തരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ബന്ധുക്കളും നാട്ടുകാരും .

ഇക്കഴിഞ്ഞ മെയ് എട്ടിന് തിരുവനന്തപുരം നഗരത്തിലെ തിരക്കേറിയ, പേരൂർക്കട-നെടുമങ്ങാട് റോഡിൽ വച്ചാണ് സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ ആര്യനാട് കുളപ്പട സുവർണ നഗർ എഥൻസിൽ കെ.മോഹനനെ (58)​ കാണാതായത്. ഭാര്യാ സഹോദരന്റെ ഉടമസ്ഥതയിലുള്ള സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ പറണ്ടോട് ശാഖയുടെ മേൽനോട്ടക്കാരനായിരുന്നു മോഹനൻ. പേരൂർക്കടയിലെ ബാങ്കിൽ നിന്ന് പണയ സ്വർണം വീണ്ടെടുത്ത് ധനകാര്യ സ്ഥാപനത്തിലേക്ക് മടങ്ങുംവഴിയാണ് മോഹനന്റെ തിരോധാനം.

കഴിഞ്ഞ 13 വർഷമായി സ്ഥാപനത്തിൽനിന്ന് ബാങ്കിലേക്ക് പണവും സ്വർണവും കൊണ്ടുപോകുന്നതും എടുക്കുന്നതും ഇദ്ദേഹം തന്നെയായിരുന്നു. മെയ് എട്ടാം തീയതിയും പതിവ് പോലെ പേരൂർക്കടയിലെ ബാങ്കിലെത്തി. 50 പവനും 64,000 രൂപയുമായി അവിടെനിന്ന് കെ.എൽ 21.പി. 2105 രജിസ്‌ട്രേഷൻ നമ്പറിലുള്ള ആക്ടീവ സ്‌കൂട്ടറിൽ മടങ്ങുകയും ചെയ്തു. പേരൂർക്കട- നെടുമങ്ങാട് റോഡിലൂടെ കരകുളം പഞ്ചായത്ത് ഓഫീസിന് സമീപം വരെ മോഹനൻ യാത്രചെയ്യുന്നതിന്റെ സിസി ടിവി ദൃശ്യങ്ങൾ പൊലീസിന് തെളിവായി ലഭിച്ചെങ്കിലും സ്ഥാപനത്തിൽ തിരിച്ചെത്താതിരുന്ന മോഹനനെയും സഞ്ചരിച്ച വാഹനത്തെയും പറ്റി നാളിതുവരെ യാതൊരു സൂചനയും ആർക്കുമില്ല.

കരകുളം അഴീക്കോടീന് അടുത്ത് ഇഷ്ടിക കമ്പനിയുടെ സമീപത്തെ കടയിലെ സിസി ടിവികളിൽ പകൽ 11.02ന് മോഹനൻ സ്‌കൂട്ടറിൽ കടന്നുപോകുന്ന ദൃശ്യമുണ്ട്. എന്നാൽ പിന്നീട് പോകുന്ന വഴിയിൽ അരുവിക്കര, മുണ്ടേല ഭാഗത്തെ കടകളിലെ സിസിടിവി ദൃശ്യങ്ങളിൽ മോഹനന്റെ യാത്ര ഇല്ല. പിന്നീടാരും മോഹനനെ കണ്ടിട്ടുമില്ല. അന്നുച്ചയ്ക്ക് മഞ്ചയെന്ന സ്ഥലത്ത് മോഹനന്റെ മൊബൈൽ ഫോണിന്റെ ലൊക്കേഷൻ പൊലീസ് സ്ഥിരീകരിച്ചെങ്കിലും പിന്നീട് സ്വിച്ച് ഓഫ് ചെയ്ത നിലയിലായതിനാൽ ബന്ധപ്പെടാനും സാധിച്ചിട്ടില്ല. മോഹനനൊപ്പം കാണാതായ വാഹനവും അപകടത്തിൽപ്പെട്ടോ ഉപക്ഷിക്കപ്പെട്ട നിലയിലോ എങ്ങുനിന്നും കണ്ടെത്തിയിട്ടില്ല. യാത്രയ്ക്കിടെ എന്തെങ്കിലും അപകടം സംഭവിച്ച് ആശുപത്രികളിലായിട്ടുണ്ടോയെന്ന് അറിയാൻ തിരുവനന്തപുരം നഗരത്തിലെയും പരിസരപ്രദേശങ്ങളിലെയും മുഴുവൻ ആശുപത്രികളിലും മോഹനന്റെ ഫോട്ടോയുമായി പൊലീസ് കയറിയിറങ്ങിയെങ്കിലും സൂചനകളൊന്നും ലഭിച്ചില്ല.

സാമ്പത്തിക ബാദ്ധ്യതകളോ കുടുംബപ്രശ്നങ്ങളോ ഇല്ലാത്ത സാഹചര്യത്തിൽ മോഹനന് നാട് വിടേണ്ട കാര്യങ്ങളില്ലെന്ന് വീട്ടുകാരും വെളിപ്പെടുത്തുന്നിടത്താണ് മോഹനന്റെ തിരോധാനം ദുരൂഹതകളിലേക്ക് വിരൽചൂണ്ടുന്നത്. സ്വകാര്യബാങ്ക് ജീവനക്കാരനായി ജോലി തുടങ്ങിയ കാലം മുതൽ

മോഹനനാണ് പണയ ഇടപാടുകൾക്കായി സ്ഥിരമായി ബാങ്കിൽ പോയിവരുന്നത്.

സ്വ‍ർണവും പണവുമായി മോഹനന്റ പോക്കുവരവ് മനസിലാക്കിയ ആരെങ്കിലും കവർച്ച ലക്ഷ്യമാക്കി മോഹനനെ തട്ടിക്കൊണ്ടുപോയതാണോയെന്നാണ് ഇപ്പോഴത്തെ പ്രധാന സംശയം. ലോക്ക് ഡൗണിന്റെ ഭാഗമായി സംസ്ഥാന, ജില്ലാ അതിർത്തികൾ അടച്ചിട്ടിരുന്ന സാഹചര്യത്തിൽ ഇത്തരത്തിൽ ആരെങ്കിലും തട്ടിക്കൊണ്ടുപോയാലും മോഹനനെ ജില്ലയ്ക്കോ സംസ്ഥാനത്തിനോ പുറത്തേക്ക് കൊണ്ടുപോകാനുള്ള സാദ്ധ്യത വിരളമാണ്.

മോഹനനെ കാണാതായ ദിവസം പേരൂർക്കട- നെടുമങ്ങാട് റോഡിലെയും പരിസരത്തെ മറ്റ് റോഡുകളിലെയും കാമറകൾ പരിശോധിച്ചിട്ട് സംശയകരമായ സാഹചര്യത്തിലേതെങ്കിലും വാഹനങ്ങൾ കടന്നുപോകുന്ന ദൃശ്യങ്ങൾ ലഭിച്ചിട്ടുമില്ല. തട്ടിക്കൊണ്ടുപോകൽ സംശയം മുൻനി‌ർത്തി ക്രിമിനൽ പശ്ചാത്തലമുള്ള നിരവധിപേരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചോദ്യം ചെയ്യുകയും ചെയ്തെങ്കിലും യാതൊരു സൂചനകളും ലഭിച്ചിട്ടില്ല.

ജില്ലയ്ക്കകത്തും പുറത്തുമുള്ള ക്രിമിനലുകളുടെയും ഗുണ്ടകളുടെയും ഉൾപ്പെടെ നിരവധി ഫോൺ നമ്പരുകളും ഇപ്പോഴും പൊലീസിന്റെ നിരീക്ഷണത്തിലാണ്. വീട്ടുകാർക്കോ സുഹൃത്തുക്കൾക്കോ അറിയാത്ത എന്തെങ്കിലും കാരണത്താൽ മോഹനൻ ജീവനൊടുക്കിയതാകാമെന്ന സംശയങ്ങൾ ചില കേന്ദ്രങ്ങളിൽ നിന്നുയർന്നിരുന്നെങ്കിലും അത്തരം സംശയങ്ങളെല്ലാം പൊലീസ് തള്ളിക്കളഞ്ഞിരിക്കുകയാണ്. മോഹനനെ ആരോ തട്ടിക്കൊണ്ടുപോകുകയോ തടങ്കലിലാക്കുകയോ ചെയ്തിട്ടുണ്ടാകാമെന്നാണ് ഇപ്പോഴത്തെ നിഗമനം. സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ പണമിടപാടുകാരുൾപ്പെടെ അത്തരക്കാരെ ചുറ്റിപ്പറ്റിയുള്ള അന്വേഷണത്തിലൂടെയേ സത്യം കണ്ടെത്താൻ കഴിയൂ. സഹായകമായ വിവരങ്ങൾ നൽകുന്നവർക്ക് വീട്ടുകാർ ഒരുലക്ഷം രൂപ ഇനാമും പ്രഖ്യാപിച്ചിട്ടുണ്ട്. അതിനിടെ കേസ് അന്വേഷണ സംഘത്തിലുൾപ്പെട്ട പൊലീസുകാരെന്ന വ്യാജേന മോഹനന്റെ വീട്ടുകാരിൽ നിന്ന് പണം തട്ടിയെടുക്കാൻ ശ്രമിച്ച നെയ്യാറ്റിൻകര സ്വദേശികളായ രണ്ടുപേരെ പൊലീസ് പിടികൂടുകയും ചെയ്തിരുന്നു.

''

ഇന്നലെയാണ് മോഹനന്റെ തിരോധാനം സംബന്ധിച്ച കേസ് ഫയൽ ജില്ലാ ക്രൈംബ്രാഞ്ചിലെത്തിയത്. കേസിന്റെ ഗൗരവം കണക്കിലെടുത്ത് ലോക്കൽ പൊലീസ് അന്വേഷണത്തിലെ കണ്ടെത്തലുകൾ പരിശോധിച്ചശേഷം വിശദമായ അന്വേഷണം ഉടൻ തുടങ്ങും. കേസിന് തുമ്പുണ്ടാക്കാനാകുമെന്നാണ് പ്രതീക്ഷ.

- എ.പ്രമോദ്കുമാർ. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി