ജില്ലാ ആശുപത്രിയിൽ കൂടുതൽ രോഗികൾ
കൊല്ലം: ജില്ലാ ആശുപത്രിയിൽ കൊവിഡ് ചികിത്സ ആരംഭിച്ചതോടെ സ്പെഷ്യാലിറ്റി ഒ.പിയുടെ പ്രവർത്തനം ഇന്നലെ അവസാനിപ്പിച്ചു. കൂടുതൽ കൊവിഡ് രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് തുടങ്ങി. ഇന്നലെ രാത്രിയോടെ 300 കിടക്കകൾ പൂർണമായി സജ്ജമാക്കി. ആശുപത്രിയിൽ ലഭ്യമായിരുന്ന ജനറൽ മെഡിസിൻ, സർജറി, യൂറോളജി, ഓർത്തോ തുടങ്ങി എല്ലാ തരത്തിലുള്ള സ്പെഷ്യാലിറ്റി ഒ.പികളും നിറുത്തിയത് രോഗികളെ വരും ദിവസങ്ങളിൽ ബുദ്ധിമുട്ടിലാക്കിയേക്കും. ജില്ലാ ആശുപത്രിയിലെ 72 ഡോക്ടർമാരിൽ കൊവിഡ് ചികിത്സയ്ക്ക് നിയോഗിക്കാൻ കഴിയാത്ത ഡോക്ടർമാർ, സ്പെഷ്യാലിറ്റി ഡോക്ടർമാർ എന്നിവരെ താലൂക്ക് ആശുപത്രികളിലേക്ക് വിന്യസിച്ച ശേഷം അവിടെ നിന്ന് ഡോക്ടർമാരെ ഇവിടെ കൊവിഡ് ഡ്യൂട്ടിക്ക് നിയോഗിക്കും. 300 കിടക്കകൾക്ക് പുറമെ ഐ.സി.യുവിൽ പതിനാറ് കിടക്കകളും 10 വെന്റിലേറ്ററുകളും ആശുപത്രിയിൽ സജ്ജമാണ്.
500 കൊവിഡ് രോഗികൾക്ക് ചികിത്സ നൽകാൻ സൗകര്യമുള്ള പാരിപ്പള്ളി മെഡിക്കൽ കോളേജിൽ രോഗികളുടെ എണ്ണം വർദ്ധിച്ചതോടെയാണ് ജില്ലാ ആശുപത്രിയിൽ കൊവിഡ് ചികിത്സ തുടങ്ങിയത്. ജില്ലാ ആശുപത്രിയിൽ ലഭ്യമായിരുന്ന സേവനങ്ങൾ കൊട്ടാരക്കര, കരുനാഗപ്പള്ളി, പരവൂർ, ശാസ്താംകോട്ട താലൂക്ക് ആശുപത്രികളിലായി ലഭ്യമാക്കാനാണ് നീക്കം.
അത്യാഹിത വിഭാഗം, ജനറൽ ഒ.പി
ജില്ലാ ആശുപത്രി പൂർണ സമയ കൊവിഡ് ആശുപത്രിയായി മാറിയെങ്കിലും അത്യാഹിത വിഭാഗം 24 മണിക്കൂറും പ്രവർത്തിക്കും. അപകടം ഉൾപ്പെടെയുള്ള അടിയന്തര സാഹചര്യങ്ങളിൽ ജില്ലാ ആശുപത്രിയെ ആശ്രയിക്കാം. അത്യാഹിത വിഭാഗത്തോട് ചേർന്ന് രാവിലെ 8 മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ രണ്ട് അസി.സർജൻമാരെ നിയോഗിച്ച് ജനറൽ ഒ.പിയും പ്രവർത്തിപ്പിക്കും. പനി ഉൾപ്പെടെയുള്ള രോഗങ്ങൾക്ക് ചികിത്സ തേടാമെങ്കിലും ഒരു തരത്തിലുള്ള സ്പെഷ്യാലിറ്റി ചികിത്സയും ലഭ്യമാകില്ല.
കാത്ത് ലാബ്, കീമോ, ഡയാലിസിസ്
ഡയാലിസിസ്, കാത്ത് ലാബ്, കീമോ തെറാപ്പി യൂണിറ്റുകളുടെ പ്രവർത്തനം മുടങ്ങില്ല. വിക്ടോറിയ ആശുപത്രിയുടെ പ്രധാന കവാടത്തിന്റെ ഭാഗത്ത് കൂടി ഇവിടേക്ക് പ്രവേശനമൊരുക്കും. കാത്ത് ലാബിൽ എട്ട് കിടക്കകളുണ്ട്.