കൊല്ലം: ചന്തകളും വ്യാപാര സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് കൊവിഡ് വ്യാപനം ഉണ്ടാകുന്ന സാഹചര്യങ്ങളെ പ്രതിരോധിക്കാൻ കൊല്ലം നഗരത്തിലെ മാർക്കറ്റുകളിൽ പുതിയ നിയന്ത്രണങ്ങളും ക്രമീകരണങ്ങളും ഏർപ്പെടുത്തി. പൊലീസ് ഉദ്യോഗസ്ഥർ, വ്യാപാരികൾ, ട്രേഡ് യൂണിയൻ പ്രതിനിധികൾ എന്നിവർ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. ക്രമീകരണങ്ങൾ പാലിക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. കൊല്ലം എ.സി.പി എ.പ്രതീപ് കുമാറിന്റെ അദ്ധ്യക്ഷതയിലായിരുന്നു യോഗം.
പ്രവർത്തിക്കുക ഇങ്ങനെ
1. എസ്.എം.പി മാർക്കറ്റിൽ പച്ചക്കറിയുമായി വരുന്ന ലോറികളിൽ നിന്ന് രാവിലെ ആറിന് മുമ്പ് ലോഡ് ഇറക്കണം. ആറ് മണി മുതൽ മാത്രമേ ചില്ലറ വിൽപ്പന അനുവദിക്കൂ. ലോഡ് ഇറക്കലും ചില്ലറ വ്യാപാരവും ഒരുമിച്ച് അനുവദിക്കില്ല.
2. ആണ്ടാമുക്കത്തെ ഫ്രൂട്ട്സ് മാർക്കറ്റിൽ വരുന്ന ലോറികളിൽ നിന്ന് രാവിലെ എട്ടിന് മുമ്പ് ലോഡ് ഇറക്കണം. എട്ട് മണി മുതൽ മാത്രം ചില്ലറ വ്യാപാരം.
3. ചാമക്കട മാർക്കറ്റിൽ തേങ്ങയുമായി വരുന്ന ലോറികൾ രാവിലെ ഏഴിന് മുമ്പ് ലോഡ് ഇറക്കണം.
4. പലചരക്കുമായി വരുന്ന ലോറികൾ രാവിലെ ഒമ്പതിന് മുമ്പ് ലോഡ് ഇറക്കണം. വൈകി വരുന്ന ലോറികൾ 12ന് ശേഷമേ ലോഡ് ഇറക്കാവൂ.
5. മാർക്കറ്റിൽ ചരക്കുകളുമായി വരുന്ന വാഹനങ്ങൾ ലോഡ് ഇറക്കുന്നതിന് മുമ്പായി അണുനശീകരണം നടത്തണം. അതിനായുള്ള ഉപകരണങ്ങൾ എല്ലാ കടക്കാരും വാങ്ങി സൂക്ഷിക്കണം.
6. ടൗഠൗണിലെ 15 കടകൾ ചേർന്ന ക്ലസ്റ്റർ രൂപീകരിക്കണം. ക്ലസ്റ്ററിലെ എല്ലാ കടകളും നിശ്ചിത ഇടവേളകളിൽ അണുനശീകരണം ചെയ്യണം. ക്ലസ്റ്ററുകളുടെ ചുമതലയ്ക്കായി കൺവീനറെ തിരഞ്ഞെടുക്കണം. ക്ലസ്റ്ററുകൾ പ്രത്യേകം അണുനശീകരണ ഉപകരണം വാങ്ങി സൂക്ഷിക്കണം.
7. വലിയകട മാർക്കറ്റിലും തിരക്കുള്ള വ്യാപാര സ്ഥാപനങ്ങളിലും തെർമൽ സ്കാനർ സംവിധാനം ഉപയോഗിച്ച് പരിശോധന നടത്തണം.
8. തിരക്കുള്ള വ്യാപാര സ്ഥാപനങ്ങൾ മുൻകൂറായി ഓർഡർ സ്വീകരിക്കണം. സാധനങ്ങൾ വിതരണം ചെയ്യാനുള്ള സമയത്ത് മാത്രം ഉപഭോക്താക്കളെ വിളിച്ചുവരുത്തണം. അല്ലെങ്കിൽ ഹോം ഡെലിവറി നടത്തണം