കൊല്ലം: കൊല്ലം - തിരുമംഗലം ദേശീയപാതയുടെ മൂന്നാം ഘട്ട നവീകരണം ആരംഭിച്ചു. അമ്പലത്തുംകാല മുതൽ പുനലൂർ വരെയുള്ള നവീകരണ പ്രവർത്തനമാണ് നടക്കുന്നത്. കൊട്ടാരക്കര കിഴക്കേത്തെരുവിൽ റോഡിന്റെ ഉയരം കുറയ്ക്കുന്ന ജോലിയാണ് ഇപ്പോൾ നടക്കുന്നത്. ടാറിംഗ് പൂർണമായും ഇളക്കി റോഡ് താഴ്ത്തുകയാണിപ്പോൾ. ഒരു വശത്തെ ജോലികൾ പൂർത്തിയാക്കിയ ശേഷം മറുവശത്തേക്ക് കടക്കുന്നതിനാൽ ഗതാഗതത്തിന് തടസമുണ്ടാകില്ല. റോഡ് രണ്ട് നിര ടാറിംഗ് നടത്തി ബലപ്പെടുത്താനാണ് 40 കോടി രൂപയുടെ പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. കൊല്ലത്ത് നിന്ന് അമ്പലത്തുംകാല വരെ നേരത്തേ ടാറിംഗ് ഉൾപ്പടെ നടത്തി റോഡ് നന്നാക്കിയിരുന്നു. ഓടകൾ നവീകരിച്ച് മേൽമൂടിയും സ്ഥാപിച്ചു. അമ്പലത്തുംകാല നിന്ന് പുനലൂർ വരെയുള്ള റോഡ് പലയിടത്തും പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. നവീകരണം തുടങ്ങിയതിന്റെ ആശ്വാസത്തിലാണ് യാത്രക്കാർ.
4 കലുങ്കുകൾ
അമ്പലത്തുംകാലയ്ക്കും പുനലൂരിനും ഇടയിലെ 25 കിലോമീറ്റർ ദൂരമാണ് മൂന്നാം ഘട്ടത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇതിൽ നാല് കലുങ്കുകൾ പൊളിച്ച് പുതിയത് നിർമ്മിക്കും. ചേത്തടിയിൽ ഓടയുടെ നവീകരണവും തുടങ്ങിയിട്ടുണ്ട്. ഓടകൾ പുനർ നിർമ്മിച്ച് മേൽമൂടി സ്ഥാപിക്കും. കുന്നിക്കോട് അടക്കമുള്ള പ്രധാന സ്ഥലങ്ങളിൽ നടപ്പാതയൊരുക്കും. കുന്നിക്കോട് പച്ചിലവളവിൽ റീടെയിനിംഗ് വാൾ കോൺക്രീറ്റിൽ നിർമ്മിക്കും.
3 കോടി രൂപ
നാല്പത് കോടി രൂപയുടെ പദ്ധതിയാണ് നടപ്പാക്കുന്നതെങ്കിലും ഇനി മൂന്ന് കോടി രൂപകൂടി അനുവദിച്ചേക്കും. ഇതിനുള്ള പ്രൊപ്പോസൽ നൽകി.
ദേശീയ പാത ആകെ ദൂരം: 206 കി.മീ
കേരളത്തിൽ ഉള്ളത് : 81 കി.മീ
മൂന്നാം ഘട്ട നവീകരണം : 25 കി.മീ
അനുവദിച്ച തുക : 40 കോടി
കൂടുതൽ അനുവദിക്കുക : 3 കോടി
ഓടകളുടെ നവീകരണം
രണ്ടുകോടി രൂപ മുടക്കിയാണ് കൊട്ടാരക്കര പട്ടണത്തിൽ ഓടകൾ നവീകരിച്ച് നടപ്പാതകൾ ഒരുക്കുന്നത്. പുനലൂർ മുതൽ കോട്ടവാസൽ വരെയുള്ള നവീകരണം പൂർത്തീകരണ ഘട്ടത്തിലാണ്. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം അനുവദിച്ച 35 കോടി രൂപയുടേതായിരുന്നു ഈ പദ്ധതി.