ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം ആനകളുടെ ആരോഗ്യ സംരക്ഷണത്തിനായുള്ള സുഖചികിത്സയ്ക്ക് ആനത്താവളത്തിൽ തുടക്കം. ഇന്നലെ വൈകിട്ട് മൂന്നിന് ആനത്താവളത്തിൽ നടന്ന ചടങ്ങിൽ ആദ്യ ഔഷധ ഉരുള കൊമ്പൻ വിനായകന് നൽകി കെ.വി. അബ്ദുൾ ഖാദർ എം.എൽ.എ, ഗുരുവായൂർ ദേവസ്വം ചെയർമാൻ അഡ്വ. കെ.ബി. മോഹൻദാസ് എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. നഗരസഭാ ചെയർപേഴ്‌സൺ എം. രതി, വൈസ് ചെയർമാൻ അഭിലാഷ് വി. ചന്ദ്രൻ, ദേവസ്വം ഭരണസമിതി അംഗങ്ങളായ കെ. അജിത്, എ.വി. പ്രശാന്ത്, കെ.വി. ഷാജി, ജീവധനം പി. മനോജ്കുമാർ, വെറ്ററിനറി ഡോക്ടർമാരായ കെ. വിവേക്, പി.വി. ഗിരിദാസ്, ടി.എസ്. രാജീവ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ആനക്കോട്ടയിലെ 47 ആനകളിൽ മദപ്പാടില്ലാത്ത 29 ആനകൾക്കാണ് ആദ്യഘട്ടത്തിൽ സുഖചികിത്സ നൽകുന്നത്. മദപ്പാടിലുള്ള ആനകൾക്ക് മദപ്പാട് കഴിയുന്ന മുറയ്ക്ക് സുഖ ചികിത്സ നൽകും. ജൂലായ് 30 വരെയാണ് സുഖചികിത്സ. ആനകളുടെ ശരീര പുഷ്ടിക്കും, ഓജസിനും, അഴകിനും, ആരോഗ്യത്തിനുമായി വിദഗ്ദ്ധർ നിശ്ചയിച്ച ഔഷധക്കൂട്ടുകളും, ആരോഗ്യ വർദ്ധക വിഭവങ്ങളുമാണ് സുഖ ചികിത്സക്കായി ആനകൾക്ക് കൊടുക്കുന്നത്. ദിവസവും വിശദമായ തേച്ചുകുളിയും സുഖചികിത്സയുടെ ഭാഗമായുണ്ട്.
സുഖചികിത്സാ മെനു
മൂന്ന് കിലോ അരിയുടെ ചോറ്, ഓരോ കിലോ വീതം ചെറുപയറും മുതിരയും, 200 ഗ്രാം ച്യവനപ്രാശം, 100 ഗ്രാം അഷ്ടചൂർണം, 25 ഗ്രാം മിനറൽ മിക്‌സ്ചർ, 50 ഗ്രാം മഞ്ഞൾപൊടി തുടങ്ങിയവയും വൈറ്റമിൻ ടോണിക്കുകളുമാണ് ഓരോ ദിവസവും സുഖചികിത്സാക്കാലത്ത് ആനകളുടെ ദൈനംദിന മെനു. ഇതിന് പുറമെ പനമ്പട്ടയും പുല്ലുമുണ്ട്.