തൃശൂർ: രണ്ട് ദിവസങ്ങളിലായി മഴ ശക്തമായതിനെ തുടർന്ന് പെരിങ്ങൽക്കുത്ത് ഡാമിൽ ജലനിരപ്പുയർന്നു. ജൂലായ് നാല് ഉച്ചയ്ക്ക് ഒരു മണിക്ക് ജലനിരപ്പ് 416.55 മീറ്ററാണ്. കഴിഞ്ഞ വർഷം ഇതേ ദിവസം 414.40 മീറ്ററായിരുന്നു ജലനിരപ്പ്. ആകെ സംഭരണശേഷിയുടെ 43.44 ശതമാനമാണിത്. രാവിലെ ഏഴ് വരെ വൃഷ്ടിപ്രദേശത്ത് 28 മില്ലീമീറ്റർ മഴയാണ് പെയ്തത്.

ഡാമിലെ ഏഴ് സ്പിൽവേ ഗേറ്റുകൾ തുറന്നു. ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചാൽ സെക്കൻഡിൽ 200 മീറ്റർ ക്യൂബ് വേഗതയിൽ സ്പിൽവേയിലൂടെ നിയന്ത്രിതമായി വെള്ളം ഒഴുക്കും. റെഡ് അലർട്ട് പുറപ്പെടുവിച്ചാൽ സെക്കൻഡിൽ 200 മീറ്റർ ക്യൂബിൽ കൂടുതൽ വേഗതയിലാവും വെള്ളം ഒഴുക്കുന്നത്. ചാലക്കുടി പുഴയോരത്ത് താമസിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകിയ ശേഷമാണ് പുഴയിലേയ്ക്ക് വെള്ളം ഒഴുക്കുന്നത്. ഡാമിലെ വെള്ളം ഉപയോഗിച്ച് ഇപ്പോൾ വൈദ്യുതി ഉത്പാദനം നടക്കുന്നുണ്ട്. പെരിങ്ങൽക്കുത്തിന്റെ മുകളിലുള്ള ഷോളയാർ ഡാമിൽ 2590.5 അടിയാണ് ജൂലായ് നാലിലെ ജലനിരപ്പ്. കഴിഞ്ഞ വർഷം ഇത് 2583.6 അടി ആയിരുന്നു. ഡാമിന്റെ വൃഷ്ടിപ്രദേശത്ത് ജൂലായ് നാലിന് 37 മില്ലീമീറ്റർ മഴ പെയ്തു. ആകെ സംഭരണ ശേഷിയുടെ 15.89 ശതമാനം വെള്ളം മാത്രമാണ് ഇപ്പോൾ ഡാമിലുള്ളത്. 2663 അടിയാണ് ഡാമിന്റെ സംഭരണ ശേഷി. ഈ നിലയിലെത്തിയാൽ മാത്രമേ വെള്ളം പെരിങ്ങൽക്കുത്തിലേക്ക് തുറന്നുവിടുകയുള്ളൂ. തമിഴ്നാട് ഷോളയാർ ഡാമിലും ഇപ്പോൾ സംഭരണ ശേഷിയുടെ 40 ശതമാനം മാത്രമാണ് വെള്ളമുള്ളത്.

പെരിങ്ങൽക്കുത്ത് ഡാം

വെള്ളം പുറത്തേക്കൊഴുക്കാൻ വേണ്ടത്

ജലനിരപ്പ് 419.40 മീറ്റർ

ബ്ളൂ അലർട്ടിന്

ഡാമിലെ ജലനിരപ്പ് 417 മീറ്റർ

ഓറഞ്ച് അലർട്ടിന്

418 മീറ്റർ

റെഡ് അലർട്ട്

419 മീറ്റർ

സംഭരണ ശേഷി

424 മീറ്റർ